പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പത്തനംതിട്ടയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ എസ് ഐയ്ക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടാണ് എസ് ഐയ്ക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ്. ജിനുവും സംഘവുമാണ് കോട്ടയത്തുനിന്നുള്ള വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് സംഭവ സഥലത്ത് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും എന്നാൽ ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻറെ മർദ്ദനത്തിൽ പരുക്കേറ്റത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് വാഹനം നിർത്തി വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര പറഞ്ഞു.
സംഭവത്തിൽ ശക്തമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.