തിരുവനന്തപുരം: ദലിത് യുവതിയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസികമായി പീഡിപ്പിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം തുടങ്ങും.
പേരൂർക്കട പൊലീസ് സ്റ്റേഷനിലാണ് ദലിത് യുവതി ബിന്ദുവിനെ അന്യായമായി മണിക്കൂറുകളോളം കസ്റ്റഡിയിൽ വച്ച് മാനസികമായി പീഡിപ്പിച്ച സംഭവം ഉണ്ടായത്.
പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെടുമങ്ങാട് എത്തി ബിന്ദുവിൽ നിന്ന് മൊഴിയെടുക്കും.
രാവിലെ 9 മണിയോടെയാവും അന്വേഷണസംഘം നെടുമങ്ങാട് എത്തുന്നത്. ഇതിനു പിന്നാലെ ബിന്ദുവിനെതിരെ മോഷണ പരാതി നൽകിയ വീട്ടുടമയിൽ നിന്നും മൊഴി ശേഖരിക്കും.
തിരുവനന്തപുരത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ കേസന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിനെ തുടർന്നാണ് കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ഏപ്രിൽ 23നാണ് പേരൂർക്കട പൊലീസ് സ്റ്റേഷൻ 20 മണിക്കൂലധികം അന്യായമായി ബിന്ദുവിനെ കസ്റ്റഡിയിൽ വച്ചത്. പിന്നാലെ എസ്.ഐയെയും, എ.എസ്.ഐ യേയും സസ്പെൻഡ് ചെയ്യുകയും സി.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.