മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം: ട്രംപ് ഭരണകൂടം പുറത്തുവിട്ട ഭൂപടം ചർച്ചയാകുന്നു
ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറങ്ങിയതിന് പിന്നാലെ, ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു.
വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെയാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് (USTR) ഈ ഭൂപടം പ്രസിദ്ധീകരിച്ചത്.
ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ചൈന അവകാശവാദം ഉന്നയിക്കുന്ന അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നിലപാട് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
മുൻകാലങ്ങളിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെ പുറത്തുവിട്ട ഭൂപടങ്ങളിൽ പാക്കിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക്ക് അധിനിവേശ കശ്മീർ പ്രത്യേകം അടയാളപ്പെടുത്തുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്.
എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ വ്യക്തമായി തള്ളുന്നതായാണ് വിലയിരുത്തൽ.
2020ൽ പാക്കിസ്ഥാൻ പുറത്തിറക്കിയ രാഷ്ട്രീയ ഭൂപടത്തിൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരുന്നു. ഈ നീക്കത്തെ ഇന്ത്യ ‘രാഷ്ട്രീയ വിഡ്ഢിത്തം’ എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, ചൈനയും ഇന്ത്യൻ പ്രദേശങ്ങൾക്ക് മേൽ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ പുറത്തിറക്കിയ പരിഷ്കരിച്ച ഭൂപടത്തിൽ അരുണാചൽ പ്രദേശും അക്സായ് ചിന്നും ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടു.
ഇത്തരം നടപടികൾ നിലനിൽക്കുന്ന യാഥാർഥ്യത്തെ മാറ്റില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ഈ അവകാശവാദങ്ങളും തള്ളിക്കളഞ്ഞിരുന്നു.
English Summary
After the release of the India–US trade agreement joint statement, a map shared by the Trump administration has sparked discussion. The map, published by the US Trade Representative’s Office, shows the entire Jammu and Kashmir, including Pakistan-occupied Kashmir, and Aksai Chin as part of India. This marks a notable shift from earlier US maps that differentiated PoK, and is seen as politically significant amid ongoing territorial claims by Pakistan and China.
india-us-trade-deal-map-pok-aksai-chin-trump-administration
India US trade deal, Trump administration, Pakistan occupied Kashmir, Aksai Chin, US Trade Representative, India China border, geopolitical developments









