അത് നടന്നാൽ പെട്രോള്‍ – ഡീസല്‍ വില കുതിക്കും; നിര്‍ണായക തീരുമാനത്തിന് കേന്ദ്രം
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ സമ്മർദങ്ങളും അവകാശവാദങ്ങളും നിലനിൽക്കുമ്പോഴും, റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പൂർണമായി നിർത്താൻ ഇന്ത്യക്ക് നിലവിൽ സാധിക്കില്ലെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.
അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളുടെ പശ്ചാത്തലത്തിൽ പൊതുമേഖല എണ്ണക്കമ്പനികൾ റഷ്യൻ ക്രൂഡ് വാങ്ങുന്നതിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.
എന്നാൽ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കുമെന്ന നിലപാട് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജിക്ക് തുടർന്നും റഷ്യൻ ക്രൂഡ് വാങ്ങേണ്ട സാഹചര്യമുണ്ടാകും.
ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപാദന ശേഷിയുള്ള റിഫൈനറി നയാരയ്ക്ക് ഉണ്ട്. കമ്പനിയുടെ 49.13 ശതമാനം ഓഹരികൾ റഷ്യൻ ഊർജ ഭീമനായ റോസ്നെഫ്റ്റിന്റെ കൈവശമാണ്.
ജനുവരിയിൽ മാത്രം നയാര പ്രതിദിനം 4.71 ലക്ഷം ബാരൽ ക്രൂഡ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം റഷ്യൻ എണ്ണ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനമാണ്.
യൂറോപ്യൻ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിന് നയാരയ്ക്ക് പരിമിതികളും നിലനിൽക്കുന്നു.
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ അടുത്ത മാസം മുതൽ അമേരിക്കൻ ഉപരോധത്തിന് വിധേയമല്ലാത്ത റഷ്യൻ സപ്ലയർമാരിൽ നിന്ന് ക്രൂഡ് വാങ്ങാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ജാംനഗറിലെ റിഫൈനറി കോംപ്ലക്സിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ ക്രൂഡ് ലഭ്യമാക്കുന്നതിനായി റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റുമായി റിലയൻസ് ഇൻഡസ്ട്രീസിന് ദീർഘകാല കരാറുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് റിലയൻസ് അവസാനമായി റഷ്യൻ ക്രൂഡ് വാങ്ങിയത്. അമേരിക്കൻ ഉപരോധത്തിന് വിധേയമായ റോസ്നെഫ്റ്റ്, ലുകോയിൽ എന്നീ കമ്പനികളെ ഒഴിവാക്കി മറ്റ് റഷ്യൻ വിതരണക്കാരുമായി ഇടപാടുകൾ നടത്താനാണ് ഇപ്പോൾ കമ്പനികൾ ആലോചിക്കുന്നത്.
റഷ്യൻ എണ്ണ വാങ്ങൽ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമായ നയം പ്രഖ്യാപിച്ചിട്ടില്ല.
ക്രൂഡ് ഇറക്കുമതി ആഭ്യന്തര കമ്പനികളുടെ വാണിജ്യ തീരുമാനമാണെന്നും, അത് സർക്കാർ തലത്തിലെ കരാർ ചട്ടക്കൂടുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അടുത്തിടെ വ്യക്തമാക്കി.
വിപണി സാഹചര്യങ്ങൾ വിലയിരുത്തിയാണ് വിവിധ റിഫൈനറികൾ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി നിർത്തിയാൽ അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
സപ്ലൈ തടസപ്പെടുന്ന സാഹചര്യത്തിൽ ഇന്ധന വില കുത്തനെ ഉയരാനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
റഷ്യൻ ക്രൂഡിൽ നിന്ന് പൂർണമായി മാറുകയാണെങ്കിൽ ബാരലിന് 8 മുതൽ 10 ഡോളർ വരെ അധിക ചെലവ് ഇന്ത്യയ്ക്ക് വഹിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
English Summary :
Despite pressure from US President Donald Trump, India is unlikely to completely stop importing Russian crude oil. While public sector oil companies have reduced purchases, private refiner Nayara Energy will continue importing Russian oil due to its ownership structure and supply limitations. .
india-unlikely-to-stop-russian-crude-imports-trump-pressure-nayara-reliance
Russian crude oil, India oil imports, Donald Trump, US sanctions, Nayara Energy, Reliance Industries, Rosneft, fuel price impact, Indian economy, energy trade news









