ഒന്ന് പതറിയെങ്കിലും ഇന്ത്യ പിടിച്ചുകയറി. കുറഞ്ഞ സ്കോറിന് പുറത്തായെങ്കിലും കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താന്‍ ബാറ്റര്‍മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഇന്ത്യയുടെ 119 റൺസിന് മറുപടി പറയാനിറങ്ങിയ പാകിസ്താന് നിശ്ചിത 20-ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113-റണ്‍സെടുക്കാനേ ആയുള്ളൂ.
മഴ മൂലം ഏകദേശം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 119-റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഋഷഭ് പന്തിന്റെ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. 31-പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 19-ഓവറില്‍ 119-ന് ഇന്ത്യ ഓള്‍ഔട്ടായി. പാകിസ്താനായി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ കൂറ്റനടികള്‍ക്ക് മുതിരാതെ പതിയെ സ്‌കോറുയര്‍ത്താനാണ് പാക് ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ശ്രമിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ പാകിസ്താനെ വരിഞ്ഞുകെട്ടി. അവസാന മൂന്ന് ഓവറില്‍ 30-റണ്‍സായിരുന്നു വിജയലക്ഷ്യം. മുഹമ്മദ് സിറാജും ബുറയും നന്നായി പന്തെറിഞ്ഞതോടെ പാക് ബാറ്റര്‍മാര്‍ കുഴങ്ങി.
അവസാന ഓവറില്‍ 18-റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. എന്നാല്‍ 11-റണ്‍സ് മാത്രമേ കണ്ടെത്താനായുള്ളൂ. 113-റണ്‍സിന് പാക് ഇന്നിങ്‌സ് അവസാനിച്ചു. അതോടെ ആറ് റണ്‍സ് വിജയവുമായി ഇന്ത്യ മുന്നോട്ടുള്ള കുതിപ്പിന് വേഗം കൂട്ടി. ആറ് റണ്‍സ് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കി. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാകിസ്താന്റെ നില പരുങ്ങലിലാണ്.