കോട്ടയം: കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ് എം. കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നും നിലവിലെ സാഹചര്യത്തിൽ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകുമെന്നും അതുകൊണ്ട് രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള കോൺഗ്രസിൻെ ആവശ്യം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്, സിപിഐ പാർട്ടികളുമായി ഉഭയകക്ഷി ചർച്ച നടക്കും. ഇതിൽ കടുത്ത നിലപാട് എടുക്കാനാണ് കേരളാ കോൺഗ്രസ് തീരുമാനം.
എന്നാൽ കേരളാ കോൺഗ്രസുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം ഇടതു മുന്നണിയിൽ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് മുന്നണി നേതൃത്വം പങ്കുവയ്ക്കുന്നത്. സിപിഐയേയും കേരള കോൺഗ്രസിനേയും അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവർ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണുള്ളത്. മൂന്നു സീറ്റിൽ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ടു സീറ്റുകളിൽ ഒരെണ്ണം സിപിഎം നിലനിർത്തും. അവശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോൺഗ്രസും രംഗത്തുള്ളത്. ആർജെഡിയും രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിൽ നിന്നും ഇടതുപക്ഷത്തേക്ക് കേരളാ കോൺഗ്രസ് എത്തുമ്പോൾ അവർക്ക് രാജ്യസഭാ അംഗത്വമുണ്ടായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് ജോസ് കെ മാണിക്ക്, കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാനാണ് സിപിഎം ആലോചന. കാബിനറ്റ് റാങ്കുള്ള പദവിയാണിത്. അതല്ലെങ്കിൽ കേരള ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷ സ്ഥാനം ജോസ് കെ മാണിക്ക് നൽകാനും സിപിഎം ആലോചിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ജൂൺ 07 മുതൽ 13 വരെയാണ്. ഇതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ കേരളാ കോൺഗ്രസ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകില്ല. മറിച്ചാണെങ്കിൽ അനുനയം സാധ്യമാകുമെന്നാണ് സിപിഎം കണക്കു കൂട്ടൽ.