കോട്ടയം: സുരക്ഷിതമായ യാത്രാമാർഗമില്ലാത്ത കരീമഠം ഗവൺമെന്റ് സ്‌കൂളിലെ കുട്ടികളെ കൂട്ടത്തോടെ സ്‌കൂൾ മാറ്റാനൊരുങ്ങി രക്ഷിതാക്കൾ.
ഇനിയും കുട്ടികളുടെ ജീവൻ വച്ചു പന്താടാനാവില്ലെന്നു രക്ഷിതാക്കൾ പറയുന്നത്. സ്‌കൂളിലേക്ക് എത്തുവാനുള്ള നടപ്പാലം അപകടാവസ്ഥയിൽ ആയിട്ടും അറ്റ കുറ്റപ്പണികൾക്കു പോലും മുതിരാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണു രക്ഷിതാക്കളുടെ തീരുമാനം. നഴ്സറി കുട്ടികൾ മുതൽ 7–ാം ക്ലാസിലെ കുട്ടികൾ വരെയാണു ഇവിടെ പഠിക്കുന്നത്. എല്ലാ ക്ലാസ്സിലുമായി ആകെ 38 കുട്ടികൾ മാത്രം. മഴക്കാലമായാൽ സ്കൂളിനു കഷ്ടകാലാമാകും. സ്കൂളിനു 3 കെട്ടിടമാണുള്ളത്. ഇതിൽ 2 കെട്ടിടം മഴയത്ത് ചോർന്നൊലിക്കും. മഴ പെയ്താൽ അധ്യാപകരും കുട്ടികളും ബക്കറ്റുമായി ക്ലാസിലൂടെ നടക്കണം. ചോർന്നൊലിക്കുന്ന ഭാഗത്ത് ബക്കറ്റ് വച്ചു വെള്ളം പിടിച്ചില്ലെങ്കിൽ ക്ലാസിൽ വെള്ളം നിറയുന്ന അവസ്ഥയാണ്. വർഷങ്ങളായി സ്കൂളിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല.
കഴിഞ്ഞ മാർച്ച് 11നു പാലം കടക്കുന്നതിനിടെ എൽ.കെ.ജി. വിദ്യാർഥി തോട്ടിൽ വീണിരുന്നു. സ്‌കൂളിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്ക് എത്തിയ യുവാക്കൾ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണു അന്ന് വിദ്യാർഥിയായ ആയുഷിന്റെ ജീവൻ തിരിച്ചു കിട്ടിയത്. ഈ അപകടത്തോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടായില്ല. ഇതോടെ പത്തോളം വിദ്യാർഥികളാണു പുതിയ അധ്യായന വർഷം സ്‌കൂൾ മാറ്റത്തിന് ഒരുങ്ങുന്നത്.
അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന ഇവിടുത്തെ പത്തോളം വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. തടിപ്പാലത്തിനിടയിലെ വിള്ളലുകളിൽ വീഴാതെ മറുകരയെത്തുകയെന്നതു പ്രദേശവാസികൾക്ക് എന്നും പേടി സ്വപ്നമാണ്. രാവിലെയും വൈകിട്ടും കുട്ടികൾ എത്തുമ്പോൾ, രക്ഷിതാക്കൾ പാലത്തിനു സമീപം കാത്തുനിൽക്കുകയാണു പതിവ്. പാലത്തെ ആശ്രയിച്ച് സ്‌കൂളിലേക്ക് എത്തുന്ന ഭാഗത്തുള്ള കുട്ടികളുടെ രക്ഷകർത്താക്കളാണു ടി. സി. ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. സ്‌കൂളിൽ ആകെയുള്ള കുട്ടികളിൽ ഇത്രയും കുട്ടികൾ ഒന്നിച്ചു സ്‌കൂൾ മാറിയാൽ സ്‌കൂളിന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവും. എൽ.കെ.ജി വിദ്യാർഥി തോട്ടിൽ വീണ സംഭവത്തിനുശേഷം വിദേശ മലയാളികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പിരിവെടുത്തു പാലം പുനർ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതർ നിസഹകരണം കാട്ടിയത് മൂലം ഒന്നും നടന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.