കൊച്ചി: ഐബി ഉദ്യോഗസ്ഥയായ മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കിയത്. അതേസമയം പ്രൊബേഷണറി ഓഫീസറായ സുകാന്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഐ.ബി.
ഉദ്യോഗസ്ഥർ തമ്മിൽ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.
നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഐബിയിൽ സുകാന്ത് ജോലി നോക്കിയിരുന്നത്. പ്രൊബേഷനിൽ ആയതിനാൽ പിരിച്ചുവിടാനും ഏജൻസിക്ക് അധികാരമുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് അടക്കം കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന.
അതേസമയം സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നൽകിയിട്ടുണ്ട്. സുകാന്തുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാൾ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം നൽകിയ മൊഴിയിൽ പറയുന്നു.
പണം തട്ടിയെടുത്ത കാര്യങ്ങളുൾപ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് ഇവർ മൊഴി നൽകിയത്. അതേസമയം മേഘയുടെ മരണത്തിൽ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.