കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്ന
കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലിൽനിന്നു മാറ്റി.
നിലവിൽ കപ്പൽ കടലിൽ താഴുന്ന സാഹചര്യത്തിലാണിത്. കപ്പൽ താഴ്ന്നതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മറ്റൊരു കപ്പലെത്തിയിട്ടുണ്ട്.
കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി അറബിക്കടലില്‍ ഇന്നലെയാണ് എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ ചരിഞ്ഞ് വൻ അപകടമുണ്ടായത്.
കണ്ടെയ്നറിൽ രാസവസ്തുക്കളുമായി വന്ന കപ്പലില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും നിലവിൽ സുരക്ഷിതരാണ്.
ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി തന്നെ നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു.
എന്നാൽ കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.
കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയാണുള്ളത്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇതിൽ സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ടാണ് കണ്ടെയ്നറുകൾ കടലിൽ വീണത്.
കോസ്റ്റ് ഗാര്‍ഡിന്‍റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ ഇപ്പോഴും തുടരുകയാണ്.
കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാൽ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല.
തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള ഫീഡർ എന്ന് അറിയപ്പെടുന്ന കപ്പലാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചത്.
തൂത്തുക്കുടിയിൽ നിന്നാണ് കപ്പലെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ കൊച്ചിയിലേക്ക് പുറപ്പെട്ടതാണ്. യാത്രക്കിടയിൽ കടൽക്ഷോഭം ഉണ്ടാവുകയും കപ്പലിന്റെ വലതുഭാഗത്ത് അടുക്കിയിരുന്ന കണ്ടെയ്‌നറുകൾ മറിയുകയുമായിരുന്നു. ഇതോടെ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു.