വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്.
ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവധി ചോദിച്ചതിന് പിന്നാലെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അടിപിടിയിൽ എത്തുകയുമായിരുന്നു. ഹോട്ടലുടമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
മാസപ്പടിയിൽ ഉടൻ ഇടപെടാൻ ഇഡി; കുറ്റപത്രം കൈമാറാൻ തീരുമാനം
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇടപെടാനുള്ള നീക്കവുമായി ഇഡി. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം ഉടൻ ഇഡിയ്ക്ക് കൈമാറാൻ ധാരണയായി.
കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഇഡി ഉദ്യോഗസ്ഥർ അപേക്ഷ നൽകിയിരുന്നു. പിന്നീട് കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും.
അടുത്ത ആഴ്ചയോടെ 13 പേർക്കെതിരെ കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും. അതെ സമയം കുറ്റപത്രം റദ്ദാക്കാൻ ഇവർക്ക് മേൽക്കോടതികളെയും സമീപിക്കാവുന്നതാണ്.
114 രേഖകൾ അടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി കുറ്റപത്രത്തിൽ കേസ് എടുത്തത്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള സംഭവങ്ങൾ ഉൾപ്പെടുന്നതാണ്. അതിനാൽ രേഖകൾ പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
1.72 കോടിരൂപ വീണയും കമ്പനിയും സേവനം നൽകാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തൽ. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ തീർപ്പിലും കണക്കുകൾ ശരിവച്ചു.
വീണ വിജയനും കമ്പനിക്കും രാഷ്ട്രീയനേതാക്കൾക്കുമെല്ലാം ഇത്തരത്തിൽ പണം നൽകിയതടക്കം, സ്വകാര്യ കരിമണൽക്കമ്പനിയായ സിഎംആർഎൽ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തട്ടിപ്പു നടത്തിയെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയ നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളാണ്.