5,500 അടി ഉയരത്തിൽ നിന്നും വീണ് ഹൈക്കർക്ക് ദാരുണാന്ത്യം
ചൈനയിലെ സിചുവാനിലെ 5,500 മീറ്റർ ഉയരമുള്ള നാമ കൊടുമുടി കയറുന്നതിനിടെ 31 കാരനായ ഹോങ് എന്ന ഹൈക്കർ അപകടത്തിൽപ്പെട്ടു മരിച്ചു.
കൊടുമുടിയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കാനായി സുരക്ഷാ കയർ അഴിച്ചുമാറ്റിയ ഉടൻ, മഞ്ഞിലൂടെ കാൽ വഴുതി താഴേക്ക് വീണാണ് മരണത്തിന് ഇരയായത്.
കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് ഒറ്റവരി പാതയിൽ നിന്ന് മാറിയപ്പോൾ ബാലൻസ് നഷ്ടമായതോടെയാണ് സംഭവം നടന്നത്.
വൈറലായ ഭയാനക വീഡിയോ
ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചാനൽ ന്യൂസ് ഏഷ്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്.
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; 8 മണിക്കല്ല, ഇനി തുറക്കുക രാവിലെ 9 ന്
വിഡിയോയിൽ, ചെങ്കുത്തായ മഞ്ഞ് മലയുടെ മുകളിലൂടെ പരസ്പരം കയറിനാൽ ബന്ധിപ്പിച്ച് വളരെ സൂക്ഷ്മമായി നീങ്ങുന്ന ഹൈക്കർമാരുടെ സംഘം കാണാം.
എന്നാൽ, മുൻനിരയിൽ നിന്ന ഒരാൾ പെട്ടെന്ന് മഞ്ഞിൽ വഴുതി താഴേക്ക് വീഴുന്ന കാഴ്ചയും കൂട്ടുകാർ നിലവിളിക്കുന്ന ശബ്ദങ്ങളും വീഡിയോയിൽ കേൾക്കാം.
ആദ്യനോട്ടത്തിൽ സാധാരണ സംഭവം പോലെ തോന്നാമെങ്കിലും, പിന്നീട് അതിന്റെ ഭീകരത മനസിലാക്കുമ്പോൾ പ്രേക്ഷകർ ഞെട്ടിപ്പോയി.
അനുമതിയില്ലാതെ കയറ്റം
സംഭവം പുറത്തറിഞ്ഞതോടെ വിവാദം ശക്തമായി. ഹോങിനും സംഘത്തിനും കൊടുമുടി കയറാൻ ഔദ്യോഗിക അനുമതിയില്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.
അപകടത്തിൽപ്പെട്ട ഹോങ് സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞുവെന്നും, അദ്ദേഹത്തിന്റെ മൃതദേഹം പോലീസും കമ്മ്യൂണിറ്റി ജീവനക്കാരും ചേർന്നുള്ള രക്ഷാപ്രവർത്തകർ പിന്നീട് കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
കാഴ്ചക്കാരുടെ വിശദീകരണം
സംഭവത്തെക്കുറിച്ച് നിരവധി പ്രതികരണങ്ങൾ ഉയർന്നു. “ജീവിതത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ചിലപ്പോൾ അപകടകരമായേക്കാം. ബഞ്ചി, സ്കൈഡൈവിംഗ്, ഹൈക്കിംഗ്, റേസിംഗ്, കയാക്കിംഗ് തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്,” എന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
മറ്റൊരു കാഴ്ചക്കാരൻ വിശദീകരിച്ചത് പ്രകാരം, ഹോങ് സെൽഫി എടുക്കാനല്ല, സഹ ഹൈക്കർമാരുടെ ഫോട്ടോയ്ക്ക് സഹായിക്കാനായിരുന്നു സുരക്ഷാ കയർ മാറ്റിയത്.
എന്നാൽ എഴുന്നേൽക്കുന്നതിനിടെ ക്രാമ്പൺ (ഐസിൽ നടക്കാൻ ബൂട്ടിൽ ഘടിപ്പിക്കുന്ന ലോഹ സ്പൈക്കുകൾ) മഞ്ഞിൽ കുടുങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ടു, അപകടകരമായി താഴേക്ക് വീഴുകയായിരുന്നു.
പാഠമായി മാറിയ സംഭവം
സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവം ഹൈക്കിംഗിനിടെ സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.
ഒരു ചെറിയ അശ്രദ്ധ പോലും ഉയർന്ന മലകളിൽ ജീവൻ നഷ്ടപ്പെടാൻ കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.