ന്യൂഡൽഹി: രാജ്യത്തെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനായി കേന്ദ്രസർക്കാർ പുതിയ പോർട്ടൽ തുടങ്ങുന്നു. ഈ മാസം ആറിന് ‘ഉമീദ്’ പോർട്ടൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ മികച്ച മാനേജ്‌മെന്റും സുതാര്യതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഉമീദ് പോർട്ടൽ തുടങ്ങുന്നത്.
രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായിരിക്കും ഇത്.
എല്ലാ വഖഫ് സ്വത്തുക്കളും ആറ് മാസത്തിനുള്ളിൽ തന്നെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
സ്വത്തുക്കളുടെ നീളം, വീതി, ജിയോടാഗ് ചെയ്ത സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദമായ വിവരണങ്ങൾ ഇതിൽ നിർബന്ധമായിരിക്കും.
സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്ത സ്വത്തുക്കൾ വഖഫായി പ്രഖ്യാപിക്കാൻ യോഗ്യമല്ല എന്നാൽ വഖഫ് ആസ്തികളുടെ പ്രാഥമിക ഗുണഭോക്താക്കളിൽ സ്ത്രീകൾ, കുട്ടികൾ, സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടും.
രജിസ്ട്രേഷനുകൾ എല്ലാം അതത് സംസ്ഥാന വഖഫ് ബോർഡുകൾ വഴിയായിരിക്കും നടത്തുന്നത്. സാങ്കേതിക കാരണങ്ങളാൽ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾക്ക് ഒന്ന് മുതൽ രണ്ട് മാസം വരെ കാലാവധി നീട്ടി നൽകാം.
എന്നിരുന്നാലും, അനുവദനീയമായ കാലയളവിനപ്പുറം രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾ തർക്കപ്രദേശങ്ങളായി കണക്കാക്കുകയും പരിഹാരത്തിനായി വഖഫ് ട്രൈബ്യൂണലിന് അയയ്ക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
2025 ലെ വഖഫ് (ഭേദഗതി) ബില്ലിന്റെ പശ്ചാത്തലത്തിലാണ് പോർട്ടൽ തുടങ്ങുന്നത്. വഖഫ് നിയമത്തെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
നിയമം ഭരണഘടനാ ഉറപ്പുകൾ ലംഘിക്കുന്നില്ലെന്ന് വാദിച്ച്, ഈ ഹർജികൾ തള്ളണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു.
ഇതിൽ ചില വ്യവസ്ഥകൾ തൽക്കാലം നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്ന് ഏപ്രിൽ 17 ന് സുപ്രീം കോടതി നിയമത്തിന് സ്റ്റേ ഉത്തരവ് നൽകാൻ വിസമ്മതിച്ചു.
മെയ് 27 ന് നടന്ന വാദം കേൾക്കലിൽ, സുപ്രീം കോടതി കേന്ദ്രത്തിൽ നിന്നും മറ്റ് കക്ഷികളിൽ നിന്നും ഈ വിഷയത്തിൽ പ്രതികരണം തേടിയിരിക്കുകയാണ്.