തിരുവനന്തപുരം: ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ആരോപണം ഉയര്‍ന്ന് 20 ദിവസത്തിനു ശേഷമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.(Government order for inquiry into ADGP-RSS meeting)
എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹെസബാളെ, ആര്‍എസ്എസ് നേതാവ് റാം മാധവ് എന്നിവരെ ദിവസങ്ങളുടെ ഇടവേളകളില്‍ എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തുവന്നതോടെയാണു പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
അതേസമയം തൃശൂര്‍ പൂരം കലങ്ങിയ വിഷയത്തില്‍ എഡിജിപിക്കു വീഴ്ച പറ്റിയെന്ന് ഡിജിപി എസ്. ദര്‍വേഷ് സാഹിബ് തന്നെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.