വെയ്റ്റർ ജോലിയിൽ നിന്ന് ഗൂഗിള്‍ സി.ഇ.ഒവരെയായി
കോട്ടയം: ഗൂഗിള്‍ എ.ഐ (Artificial Intelligence) രംഗത്ത് നടത്തുന്ന പുതിയ വിപ്ലവത്തിനും വമ്പൻ നിക്ഷേപത്തിനും പിന്നിൽ മലയാളി.
ലോക ടെക് ഭീമനായ ഗൂഗിൾ ക്ളൗഡിന്റെ ഗ്ലോബൽ സി.ഇ.ഒ തോമസ് കുര്യൻ ആണ് ഇന്ത്യയിലെ വിശാഖപട്ടണത്തിൽ നടപ്പാക്കാൻ പോകുന്ന 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ പ്രേരകശക്തി.
ഇത് യു.എസ്.ന് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപം എന്നതിലുപരി, ഇന്ത്യയുടെ ടെക് ഭാവിയെ പുനർനിർമ്മിക്കാൻ പോകുന്ന ഒരു നിർണായക നീക്കമെന്ന നിലയ്ക്കും കണക്കാക്കപ്പെടുന്നു. പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ അധിക ചുങ്കം ചുമത്തി വ്യാപാരബന്ധം കടുപ്പിച്ച സമയത്താണ് ഗൂഗിൾ ഇത്തരമൊരു വൻ നിക്ഷേപം പ്രഖ്യാപിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ടെക്‌നോളജി, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ വമ്പൻ തൊഴിൽസാധ്യതകളും സാങ്കേതിക വികസനവും ഈ പദ്ധതി ഉറപ്പുനൽകുമെന്നാണ് വിലയിരുത്തൽ.
തോമസ് കുര്യൻ – കോട്ടയം പാമ്പാടിയിൽ നിന്നുള്ള ടെക് നായകൻ
കോട്ടയം പാമ്പാടി സ്വദേശിയായ തോമസ് കുര്യൻ, കോത്തല പുള്ളോലിക്കൽ പരേതനായ പി.സി. കുര്യന്റെയും അടൂർ ആരപ്പുരയിൽ കുടുംബാംഗം മോളി കുര്യന്റെയും മകനാണ്.
നാലു മക്കളിൽ ഇരട്ടകളിലൊരാളായ അദ്ദേഹം സഹോദരൻ ജോർജ് കുര്യനോടൊപ്പം ആഗോള ടെക് ലോകത്ത് തിളങ്ങുകയാണ്.
മൂത്ത സഹോദരന്മാരായ ജേക്കബ് കുര്യനും മാത്യു കുര്യനും കൂടെ ഇവർ ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് സ്കൂളിൽ പഠിച്ചു.
പിന്നീട് തോമസും ജോർജും ചേർന്ന് മദ്രാസ് ഐ.ഐ.ടി.യിൽ പ്രവേശനം നേടി. ഒരു മാസത്തിനുള്ളിൽ ഇരുവരും സ്കോളർഷിപ്പോടെ അമേരിക്കൻ സർവകലാശാലയിലേക്ക് മാറി.
വെയ്റ്റർ ജോലിയിൽ നിന്ന് ഗൂഗിള്‍ സി.ഇ.ഒവരെയായി
അമേരിക്കയിലെ പഠനകാലത്ത് സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാൻ ഇരുവരും കാർ പാർക്കിംഗ് ജോലിയും കഫേകളിൽ വെയ്റ്റർ ജോലിയും ചെയ്തു.
അതിനുശേഷം ഇരുവരും ഓറക്കിളിൽ ചേർന്നു. അവിടെ നിന്നാണ് തോമസ് കുര്യൻ ടെക് ലോകത്ത് തന്റെ പ്രതിഭ തെളിയിച്ചത്.
ഓറക്കിള്‍ ഡാറ്റാബേസ് ബിസിനസിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലത്ത്, അതിനെ മിഡിൽവെയർ ബിസിനസിലേക്ക് മാറ്റാനുള്ള നിർണായക നീക്കമാണ് തോമസ് കുര്യൻ നയിച്ചത്.
അതിലൂടെ ഓറക്കിളിനെ ആഗോള ടെക് രംഗത്ത് വൻ മുന്നേറ്റത്തിലേക്ക് നയിക്കുകയും ചെയ്തു. 2018-ൽ അദ്ദേഹം ഗൂഗിള്‍ ക്ളൗഡിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റു.
തോമസ് കുര്യനും ജോർജ് കുര്യനും അമേരിക്കൻ വനിതകളെ വിവാഹം ചെയ്തു, ഇപ്പോൾ രണ്ടുപേരും യുഎസിലെ പ്രമുഖ ക്ലൗഡ് ടെക് കമ്പനികളുടെ തലവൻമാരാണ് — തോമസ് ഗൂഗിള്‍ ക്ളൗഡിലും ജോർജ് നെറ്റ് ആപ്പിലും.
തോമസിന്റെ ആസ്തി ഇപ്പോൾ ഗൂഗിള്‍ മേധാവി സുന്ദർ പിച്ചൈയെക്കാൾ കൂടുതലാണ് എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1.88 ലക്ഷം തൊഴിൽ അവസരങ്ങൾ
വിശാഖപട്ടണത്തിൽ ആരംഭിക്കുന്ന ഈ എ.ഐ–ക്ളൗഡ് ഹബ് വഴി 1.88 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ നേരിട്ടും പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്ന് ഗൂഗിൾ അറിയിച്ചു.
ഇതിലൂടെ രാജ്യത്ത് ഐ.ടി. മേഖലയിലെ ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഈ പദ്ധതിയെ “പുതിയ യുഗത്തിന്റെ തുടക്കം” എന്ന് വിശേഷിപ്പിച്ചു.
ഗൂഗിളിന്റെ സമുദ്രാന്തര കേബിൾ സംവിധാനവും ഈ ഹബ്ബിലൂടെ ഇന്ത്യയിലേക്ക് എത്തും, അതോടെ ദക്ഷിണേഷ്യയിലെ പ്രധാന ഡാറ്റ കണക്റ്റിവിറ്റി സെന്ററായും വിശാഖപട്ടണം മാറും.
തോമസ് കുര്യന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി ഗൂഗിളിന്റെ ആഗോള ദൃഷ്ടിയുടെ ഭാഗമാണ് — “എല്ലാവർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്യമാക്കുക” എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ ശക്തമായി ഉൾപ്പെടുത്തുന്ന ഒരു നീക്കം.
English Summary:
Google India investment, Thomas Kurian, AI hub Visakhapatnam, 1.32 lakh crore investment, Google Cloud CEO, Malayali tech leader, Andhra Pradesh CM Chandrababu Naidu.









