പെറ്റി അടക്കാതെ മുങ്ങിനടന്നാൽ മുട്ടൻ പണി
തിരുവനന്തപുരം: ഇനി മുതൽ പെറ്റി അടക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. എഐ ക്യാമറയിൽ ഉൾപ്പെടെ കുടുങ്ങി പലതവണ പിഴ വന്നതും, അത് അടയ്ക്കാതെ വാഹനത്തിൽ തന്നെ യാത്ര ചെയ്യുന്നതും കണ്ടെത്തി നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അതു മാത്രമല്ല ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്വകാര്യ കേന്ദ്രങ്ങളിൽ ആയിരിക്കും സൂക്ഷിക്കുക. പിഴയും പലിശയും ഉൾപ്പെടെ അടച്ചു തീർത്താൽ മാത്രമേ വാഹനങ്ങൾ വിട്ടുകൊടുക്കുകയുള്ളൂ. കൂടാതെ വാഹനങ്ങൾ സൂക്ഷിച്ചതിന്റെ വാടകയും ഇതോടൊപ്പം നൽകേണ്ടിവരും.
പൊലീസ് സ്റ്റേഷനുകളിലും മോട്ടോർ വകുപ്പിന്റെ ഓഫീസുകളും നിയമലംഘനങ്ങൾക്ക് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥല പരിമിതിയുണ്ട്. അതുകൊണ്ടാണ് സ്വകാര്യ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ഇവർക്ക് നൽകാനുള്ള വാടക, വാഹന ഉടമയിൽ നിന്നാവും ഈടാക്കുക. നിലവിൽ, എംവിഡി ഇതിനുള്ള സൗകര്യങ്ങൾ ഈഞ്ചയ്ക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. നികുതി അടയ്ക്കാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ ഇതിന് തടസ്സമായത് സ്ഥലപരിമിതി തന്നെയായിരുന്നു.
പെർമിറ്റും ഫിറ്റ്നസും ഇല്ലാത്തത്തതും, സാങ്കേതിക തകരാർ ഉള്ളതുമായ പല വാഹനങ്ങളും റോഡിൽ ഒരു കൂസലും ഇല്ലാതെ ഓടുന്നുണ്ട്. എന്നാൽ ഇവയെല്ലാം പിടിച്ചെടുത്ത് സൂക്ഷിക്കാനുള്ള കേന്ദ്രങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണവും. പിഴ അടയ്ക്കാത്ത ചരക്ക് വാഹനങ്ങളും കസ്റ്റഡിയിലെടുക്കാനും തീരുമാനമുണ്ട്. ഈ തീരുമാനങ്ങൾ നടപ്പാക്കിയാൽ നികുതി കുടിശ്ശിക നല്ലരീതിയിൽ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ,പിഴ ഇനത്തിലുള്ള വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും എന്നാണ് എംവിഡി അധികൃതർ വ്യക്തമാക്കുന്നത്.
സ്വകാര്യ വ്യക്തികൾക്ക് എംവിഡിയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പിടിച്ചിടാനുള്ള കേന്ദ്രങ്ങൾ തുടങ്ങാനാകും. അതിനുവേണ്ടി ചില നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ചുറ്റുമതിലുകളിൽ എല്ലാം നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണ്. മാത്രമല്ല സുരക്ഷാ ജീവനക്കാരും ഉണ്ടായിരിക്കണം. അധികൃതർ പിടിച്ചെടുക്കുന്ന വാഹനങ്ങൾ എല്ലാം ഇവിടെയ്ക്ക് കൈമാറും. പിഴ അടച്ച രസീതുമായി വന്നാൽ മാത്രമേ വാഹനങ്ങൾ കൈമാറാൻ പാടുള്ളൂ. വാഹനങ്ങൾ സൂക്ഷിച്ചതിന്റെ തുക ഇവർക്ക് വാഹന ഉടമയിൽ നിന്നും ഈടാക്കുകയും ചെയ്യാം.
എഐ ക്യാമറകളുടെ വരവാണ് ഇത്രയേറെ വാഹനങ്ങൾക്ക് പിഴ വരാൻ കാരണമായത്. ഇതിൽ പിഴ അടക്കാതെ കുറ്റം ആവർത്തിക്കുന്നവർ 30% ത്തോളം ഉണ്ടെന്നാണ് റിപ്പോർട്ട്. ഇരുപതിൽ അധികം തവണ പിഴ കിട്ടിയ വാഹനങ്ങളും സംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്.
അനധികൃത റെന്റ് എ കാർ ഇടപാടിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ
തിരുവനന്തപുരം; അനധികൃത റെന്റ് എ കാർ ഇടപാടുകൾക്ക് തടയിടാൻ കർശന നടപടിയുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ വാഹനങ്ങൾ മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. അനധികൃതമായി വാടകയ്‌ക്ക് നൽകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.
സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നൽകുന്നതും കുറ്റകരമാണ്. മാത്രമല്ല സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൡ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
പത്രമാദ്ധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി സ്വകാര്യ വാഹനങ്ങൾ മറ്റുളളവരുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് നൽകുന്നതും നിയമപ്രകാരം ശിക്ഷാർഹമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞു. 8 സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുളളതാണെന്ന സത്യവാങ്മൂലം ഉടമ നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത് നൽകുന്നത്. ഇത്തരം വാഹനങ്ങൾ എന്ത് ആവശ്യത്തിന്റെ പേരിലായാലും മറ്റുളളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
മോട്ടോർ വാഹന നിയമത്തിൽ അനുവദിക്കുന്ന റെന്റ് എ ക്യാബ് എന്ന സംവിധാനത്തിൽ വാഹനം വാടകയ്‌ക്ക് നൽകണമെങ്കിൽ അൻപതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുളള വാഹനങ്ങളും അനുബന്ധ സൗകര്യങ്ങളും ആവശ്യമാണെന്ന നിയമം ശക്തമാക്കും. മോട്ടോർ സൈക്കിളുകളും ബൈക്കുകളും വാടകക്ക് നൽകാനും റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്‌കീം പ്രകാരമുളള ലൈസൻസും നിയമപ്രകാരം ആവശ്യമാണ്. 5 മോട്ടോർസൈക്കിളുകൾ ട്രാൻസ്‌പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്താൽ മാത്രമേ ഇതിനുള്ള ലൈസൻസ് ലഭിക്കുകയുളളൂ.
സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്‌ക്ക് കൊടുക്കുന്നത് സംബന്ധിച്ച പരാതികൾ വ്യാപകമാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞു. പരാതികൾ ലഭിക്കുന്ന വാഹനങ്ങളെക്കുറിച്ച് അന്വേഷിച്ച് ദുരുപയോഗം തെളിഞ്ഞാൽ കർശന നടപടികൾ ഉടമയ്‌ക്കെതിരെ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.
അടുത്തിടെ ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അപകടത്തിൽപെട്ട ടവേര വാഹനം വാടകയ്‌ക്ക് എടുത്തതാണെന്ന് പരാതികൾ ഉയർന്നിരുന്നു. റെന്റിന് നൽകിയതല്ലെന്നും പരിചയത്തിന്റെ പുറത്താണ് വാഹനം നൽകിയതെന്നും ഉടമ വ്യക്തമാക്കിയെങ്കിലും പിന്നീട് വാടകയ്‌ക്ക് നൽകിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.
English Summary:
Going forward, vehicles with unpaid fines, including those caught multiple times by AI cameras, will be targeted by the Motor Vehicles Department (MVD).The MVD has decided to take strict action against vehicles being used on the roads without clearing pending fines.