വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ തന്റെ വിർച്വൽ അവതാറിനെ അപരിചിതരായ ആളുകൾ കൂട്ടബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ പരാതി. ബ്രിട്ടണിൽ നിന്നുള്ള 16കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഓൺലൈനിൽ അപരിചിതരായ ആളുകൾ തന്റെ വിർച്വൽ അവതാറിനെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്ന എന്നാണ് 16കാരിയുടെ പരാതി. വിർച്വൽ റിയാലിറ്റി ഗെയിമിങ്ങിനിടെയാണ് പെൺകുട്ടിയുടെ അവതാറിനെ ഒരു കൂട്ടം ആളുകൾ ലൈംഗികമായി ഉപദ്രവിച്ചത്. പെൺകുട്ടിയ്ക്ക് നേരിട്ട് പരുക്കുകളൊന്നുമില്ലെങ്കിലും ശാരീരികമായി പീഡനത്തിന് ഇരയാകുന്ന പെൺകുട്ടി കടന്നുപോവുന്ന മാനസികവും വൈകാരികവുമായി ആഘാതമാണ് 16കാരിക്ക് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം അനിവാര്യമാണെന്നും യഥാർഥമല്ലെന്ന് പറഞ്ഞ് തള്ളികളായൻ കഴിയില്ലെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലവേർലി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിഷയം കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലാത്തത് നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് പെൺകുട്ടി ഏത് ഗെയിം ആണ് കളിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. വിർച്വൽ ബലാത്സംഗക്കേസുകൾ അന്വേഷിക്കേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പവും പൊലീസിനുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.