ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ മത്സരം കണ്ട് മടങ്ങും വഴി ദുരന്തം; ബൈക്ക് അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് ഫൈനൽ ബിഗ് സ്ക്രീനിൽ കണ്ടു മടങ്ങുന്നതിനിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കൽ കുളപ്പടയ്ക്ക് സമീപമാണ് അപകടം നടന്നത്.
ഫൈനൽ മത്സരം കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയിൽ നിന്നെത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു.
കുളപ്പട മൊണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് (20), ഉഴമലയ്ക്കൽ വാലൂക്കോണം പാലക്കുഴി പുത്തൻ വീട്ടിൽ എസ്. ബിനോയ് (20), കുളപ്പട പാതാരിമൂല ശ്രുതി ഭവനിൽ എം. ശ്രീലാൽ (28) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉഴമലയ്ക്കൽ പരുത്തിക്കുഴി ബൈബിള്‍ കോളജിന് സമീപം എബിഎസ് വില്ലയിൽ ബി. അഭിനവ് (21) തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
രാജേഷും ബിനോയും വേളി ഐഎസ്ആർഒയിലെ താൽക്കാലിക ജീവനക്കാരായിരുന്നു. ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോകാറുണ്ടായിരുന്നത്. വീടുകൾ തമ്മിലും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം ദൂരമാണ്.
കുടുംബത്തെ താങ്ങിനിർത്തിയിരുന്നവരായിരുന്നു യുവാക്കൾ. പെയിന്റിങ് തൊഴിലാളിയായ അച്ഛനെ സഹായിക്കാൻ ചെറുപ്പത്തിലേ ജോലി തേടിയിറങ്ങിയ ആളാണ് രാജേഷ് എന്ന് ബന്ധുക്കൾ പറഞ്ഞു.
പിതാവ് ചെറുപ്പത്തിലേ മരിച്ച ബിനോയിയെ കേൾവി പരിമിതിയുള്ള അമ്മ സുധയും അമ്മാവിയുമായ സൂസമ്മയും ചേർന്നാണ് വളർത്തിയത്. മികച്ച ജീവിതം സ്വന്തമാക്കാനുള്ള ശ്രമത്തിനിടയിലാണ് ബിനോയിയുടെ വേർപാട്.
എം. ശ്രീലാലും അഭിനവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ അകാല മരണം പ്രദേശത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മരിച്ച നാലുപേരും അവിവാഹിതരാണ്. രാജേഷ്, ബിനോയ്, ശ്രീലാൽ എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. അഭിനവിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.
അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പ്രദേശത്ത് മാത്രം 10 പേർ അപകടങ്ങളിൽ മരിച്ചതായി നാട്ടുകാർ പറയുന്നു. വാഹന പരിശോധനയും ബോധവത്കരണവും കുറവാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
ഇരുചക്രവാഹനങ്ങളിൽ മൂന്നും നാലും പേർ ചേർന്ന് സഞ്ചരിക്കൽ, അമിതവേഗം, അശ്രദ്ധ എന്നിവയും അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY:
Four young men died in a tragic bike accident in Uzhamalackal, Thiruvananthapuram, while returning after watching the India–New Zealand cricket final on a big screen. Three died on the spot after their bike collided with another bike, while one succumbed to injuries later. The incident has left the local community in deep shock.









