കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശിനി നാട്ടിൽ നിര്യാതയായി. കൊല്ലം ശാസ്താംകോട്ട വിളന്തറയിൽ ഡോ. പ്രശാന്തി ദാമോദരൻ(46) ആണ് മരിച്ചത്.
കുവൈത്ത് യൂണിവേഴ്സിറ്റിയിൽറിസർച്ച് അനലിസ്റ്റ് ആയിരുന്നു. പ്രശാന്തി നാല് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് നാട്ടിലെത്തുകയും തുടർ ചികിത്സ നടത്തിവരികയുമായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം.
കുവൈത്തിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു പ്രശാന്തി. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരുന്ന സന്തോഷ് ആണ് ഭർത്താവ്. മകൾ ഭൂമിക സന്തോഷ് സാൽമിയ ഐസിഎസ്കെയിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും
സ്നേഹം കുറഞ്ഞു പോകുമോ എന്ന് ഭയന്നു; നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരി
കണ്ണൂർ: കണ്ണൂർ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്.
മുത്തുവിൻ്റെ സഹോദരൻ്റെ മകളായ 12 വയസുകാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കണ്ണൂർ പൊലീസ് പറയുന്നു.
രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്.
നാളുകളായി ഈ വാടക ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ രാത്രിയും പതിവുപോലെ കുട്ടിയുമായി ഉറങ്ങാൻ കിടന്നെങ്കിലും, പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.
കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. കുഞ്ഞിന്റെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.