കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുന്നത് 5010.579 ഹെക്ടർ വനഭൂമി. വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ വനഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇടുക്കി, മലപ്പുറം,വയനാട്,പാലക്കാട് ജില്ലകളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്ന് വനം വകുപ്പ് തയ്യാറാക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇടുക്കിയിൽ മാത്രം ഒഴിപ്പിക്കാനുള്ളത് 1452 ഹെക്ടർ വനഭൂമിയാണ്.
കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്.
മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ കുറവാണ്. ഹൈറേഞ്ച്, നോർത്ത്, ഈസ്റ്റ് സർക്കിളുകളിലാണ് കയ്യേറ്റങ്ങൾ കൂടുതലും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 63.89575 ഹെക്ടർ വനഭൂമി തിരിച്ചു പിടിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 13.956 ഹെക്ടർ വനഭൂമി മാത്രമാണ് തിരിച്ചു പിടിച്ചത്.
സർവെയിൽ 1977-ന് മുമ്പുതന്നെ 650തിലേറെ ആളുകൾ വനഭൂമി കൈയേറിയതായി വകുപ്പുതന്നെ സമ്മതിക്കുന്നു. എന്നാൽ, വകുപ്പുതല അന്വേഷണം സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലെന്നതാണ് യാഥാർഥ്യം.
കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയിട്ടും അത് നടപ്പിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പിടിപാടുള്ളവർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പിക്കുകയാണ് പതിവ്. അങ്ങനെ വനഭൂമി തിരിച്ചുപിടിച്ചു എന്നുപറയുന്നത് പ്രഹസനമായി മാറുകയാണ്. 2018-ൽ വനഭൂമി കൈയേറ്റം നടത്തിയവർക്കെതിരെ പത്തോളം കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴും വനംവകുപ്പ് സർവെ നടത്തുന്നുണ്ട്.