ഒരു യാത്രക്കാരി ബഹളംവച്ചതിനെ തുടർന്ന് ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിര്‍ജിന്‍ യാത്രാ വിമാനം തുര്‍ക്കിയിലെ സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. 30,000 അടി ഉയരത്തില്‍ പറക്കവെയാണ് യാത്രക്കാരി ബഹളം വെച്ചത്. ഇതേത്തുടർന്ന് പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെയാണ് വിമാനം തുര്‍ക്കിയിലെ സൈനിക വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. ഇതോടെ 200-ലേറെ യാത്രക്കാര്‍ ദുരിതത്തിലായി.
തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ട എയര്‍ബസ് എ350 വൈകുന്നേരം 4 മണിയോടെ ദിയാര്‍ബകിറില്‍ ലാന്‍ഡ് ചെയ്തു. സൈനിക താവളമായ ഇവിടെ ചില യാത്രാ വിമാനങ്ങളും എത്താറുണ്ട്. എന്നാല്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം വിര്‍ജിന്‍ വിമാന അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്.
കൈയിലെ ബാഗ് പോലും വിമാനത്തില്‍ വെച്ച് പുറത്തിറങ്ങാനാണ് ആളുകളോട് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ കുഞ്ഞുങ്ങളും, ഡയബറ്റിക് രോഗികളും, പെന്‍ഷന്‍കാരും ഉള്‍പ്പെടെ യാത്രക്കാര്‍ ദുരിതത്തിലായി.
വിമാനത്താവളം സാധാരണ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ അല്ലാത്തതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളായി. വിമാനത്തിന് ഇതിനിടെ സാങ്കേതിക തകരാറും നേരിട്ടതോടെ ഇന്ത്യയിലേക്കുള്ള യാത്ര അസാധ്യമായി. ഒടുവിൽ 24 മണിക്കൂര്‍ വിസകള്‍ ലഭ്യമാക്കിയതോടെ ഇവര്‍ അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറി.