തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിനെതിരെ ഫെഫ്ക. തീരുമാനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക അറിയിച്ചു . മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.
ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾക്ക് റിലീസ് അനുവദിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. സിംഗിൾ സ്ക്രീൻ തിയറ്ററുകൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ പേരിൽ കണ്ടൻറ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റർ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റർ ഉടമകളാണ്. പ്രൊജക്റ്ററിൻറെ വില ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. 42 ദിവസം തിയറ്റർ പ്രദർശനം കഴിഞ്ഞിട്ടേ സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണ്. പബ്ലിസിറ്റി കോൺട്രിബ്യൂഷനും പ്രോജക്റ്റർ നിബനധനകളും മൾട്ടിപ്ലെക്സുകൾക്ക് ബാധകമല്ലെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു.
അതേസമയം മലയാള സിനിമകൾ ഈ വാരം മുതൽ റിലീസ് ചെയ്യില്ലെന്ന ഫിയോകിൻറെ തീരുമാനത്തെ എതിർത്ത് നിർമ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 22 ന് തിയറ്ററുകളിൽ എത്തേണ്ട മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൻറെയും തുടർന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചേർന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.