12 വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കി; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം
റാന്നി∙ മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം ശരിയാകാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു.
ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെവന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.
ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ കഴിഞ്ഞ 12 വർഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിൽ അധ്യാപികയായിരുന്നു. എന്നാൽ, ഇവർക്ക് ശമ്പളം നൽകിയിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ ഉത്തരവിടുകയായിരുന്നു.
എന്നിട്ടും ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇവർ വകുപ്പു മന്ത്രിയെ പലതവണ കണ്ടതുന്നുന്നു. തുടർന്ന് ഉടൻ ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫിസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനു തയാറായില്ലെന്നാണ് ആക്ഷേം.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിദ്യാഭ്യാസ വകുപ്പിനെതിരെയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.
English Summary:
In Pathanamthitta, a father identified as V.T. Shijo (47) ended his life after failing to arrange money for his son’s engineering admission.
father-suicide-son-engineering-admission-kerala
Pathanamthitta news, engineering admission, father suicide Kerala, financial crisis, Kerala tragedy