തന്നെ വധിക്കാൻ ശ്രമച്ചു എന്ന കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമനടപടി തുടരുമെന്ന പ്രതികരണവുമായി ഇപി ജയരാജന്‍. സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടുമെന്നും പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല എന്നും പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത സംഭവമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.പി ജയരാജനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹർജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്.
Read More: രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസിറക്കും