ന്യൂഡൽഹി: അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കാം. ഉടമസ്ഥത സർട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം. ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകി കേന്ദ്രസർക്കാർ. തൃശൂരിലെ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വിലക്ക് നീക്കി ഉത്സവ എഴുന്നള്ളിപ്പുകൾക്ക് ആനകളെ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. 1972ലെ വന്യജീവിസംരക്ഷണനിയമത്തിലെ ഭേദഗതിക്കുള്ള ചട്ടങ്ങൾ നിലവിൽവരുന്നതോടെ ആനക്കൈമാറ്റം സുഗമമാകുകയും ഉത്സവങ്ങളിലെ ആനക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും. ആനയെ രജിസ്റ്റർ ചെയ്ത സ്ഥലത്തെ വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററാണ് ആനക്കൈമാറ്റത്തിന്റെ അപേക്ഷ പരിഗണിക്കേണ്ടത്. കൈമാറുന്ന ആനയെ വെറ്ററിനറി ഡോക്ടർ പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും വേണം.
എഴുനൂറോളം നാട്ടാനകളുണ്ടായിരുന്ന കേരളത്തിൽ നിലവിൽ 430 ആനകൾ മാത്രമാണുള്ളത്. ഇതിൽ ഇരുനൂറിലധികം ആനകളെ മാത്രമാണ് എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്നത്.
