പാലക്കാട്: വനത്തിനുള്ളില്‍ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65)ആണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സംശയം. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതായിരുന്നു ഉമ്മർ. എന്നാൽ ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഉമ്മറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരമായി ആനയിറങ്ങുന്ന മേഖലയിലാണ് സംഭവം നടന്നത്.
സ്കൂട്ടർ മറിഞ്ഞതിന് കൂട്ടുകാർ കളിയാക്കി; 14 വയസ്സുകാരി ആത്മഹത്യ ചെയ്തു
സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതുമായി ബന്ധപ്പെട്ട് കൂട്ടുകാർ കളിയാക്കിയതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിന്റെ മകൾ പൗളിൻ (14) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ കുട്ടി മറിഞ്ഞു വീണിരുന്നു. തുടർന്ന് കൂട്ടുകാർ കളിയാക്കി. ഇതേ തുടർന്ന് കുട്ടി വീടിനുള്ളിലേക്ക് ഓടിപ്പോവുകയുമായിരുന്നു.
അല്പസമയത്തിനുശേഷം വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.