ഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഇ ഡിയും കേസെടുക്കും. എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും എന്നാണ് വിവരം.
കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്യും. ഒരു മാസത്തിനകം വീണയെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎൽ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് കോടതി ഹർജി പരിഗണിക്കുക. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും എന്നാണ് വിവരം.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണയുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. കേസില്‍ വീണയെ വിചാരണ ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യമന്ത്രാലയവും അനുമതി നല്‍കിയിട്ടുണ്ട്.