സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം. സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. കൊല്ലം കൊട്ടിയത്ത് ആണ് അപകടമുണ്ടായത്.
സ്കൂട്ടറിലേക്കും കാലിലേക്ക് സ്ലാബ് വീണതിനെ തുടർന്ന് ഉമയനെല്ലൂർ സ്വദേശിനി തസ്ലീമക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൊട്ടിയം ജംഗ്ഷനിൽ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.
ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ സ്ലാബ് വാഹനത്തിനിടയിലും കാലിലേക്കും വീഴുകയായിരുന്നു.
സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സംഭവത്തിനു പിന്നാലെ പ്രദേശവാസികൾ ആരോപിച്ചു.
ഇവിടെ നേരത്തെയും നിരവധി തവണ അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. സ്ലാബ് വീണതിന് പിന്നാലെ സ്കൂട്ടർ ഭാഗികമായി തകർന്ന നിലയിലാണ്.
‘പഴിചാരൽ അല്ല, പരിഹാരം ആണ് വേണ്ടത്’; ദേശീയപാത തകർച്ചയിൽ ഹൈക്കോടതി
കൊച്ചി: ദേശീയപാത തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. പഴിചാരൽ അല്ല, പരിഹാരമാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
വിഷയത്തിൽ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ശാസ്ത്രീയമായ രീതിയിൽ പരിഹരിക്കണമെന്നും കോടതി നിർദേശം നൽകി. ശാസ്ത്രീയമായി നിർമാണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ദേശീയപാത മികച്ച നിലവാരത്തിൽ ജനങ്ങൾക്ക് ലഭിക്കണം. ക്ഷമയോടെ കാത്തിരിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദേശീയപാതകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും ആണ് എൻഎച്ച്എഐ കോടതിയിൽ വിശദീകരണം നൽകിയിരുന്നത്.
കൂടാതെ പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായും എൻഎച്ച്എഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ദേശീയപാത നിർമാണത്തിൽ നടന്ന അഴിമതിയും ക്രമക്കേടും സർക്കാർ മൂടി വെക്കുകയാണെന്നും വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ദേശീയപാത തകർന്ന സംഭവം; സൈറ്റ് എൻജിനീയറെ പുറത്താക്കി കേന്ദ്രം
കൊച്ചി: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ആണ് നടപടിയെടുത്തത്.
എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്‌തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം എന്നാണ് നിർദേശം.
ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി പഠിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ദേശീയപാത 66 ന്റെ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞു താഴ്ന്നത്.
കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്.
സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു.
കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽ നിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു.
Summary: During national highway construction in Kottiyam, Kollam, a slab collapsed, injuring a woman scooter rider. The incident raises safety concerns over ongoing roadwork in the area.