കൊച്ചി: ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെ രോഗലക്ഷണവും ചികിത്സയും സംബന്ധിച്ചുള്ള വിവരങ്ങൾ തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഇഡിയറ്റ് സിൻഡ്രോം എന്നാണ് ഇന്റർനെറ്റിലെ ഈ വിവരം തിരക്കൽ അറിയപ്പെടുന്നത്.
സൂക്ഷിച്ചില്ലേൽ ഇഡിയറ്റ് സിൻഡ്രോം നല്ല പണി തരുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ആരോഗ്യകരമായ വിവരങ്ങൾ തേടുന്നതിന് ഇന്റർനെറ്റ് ഉപയോഗിക്കാം.
ആധികാരികമായ വിവരങ്ങൾ പങ്കുവയ്ക്കുന്ന മെഡിക്കൽ വെബ്സൈറ്റുകളും പഠന റിപ്പോർട്ടുകളും ഇൻ്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ, ചികിത്സയ്ക്ക് മെഡിക്കൽ പ്രൊഫഷണലിന്റെ നിർദേശങ്ങൾ ആവശ്യമാണെന്ന് ഇന്റർനാഷണൽ ജേർണൽ ഫോർ സയന്റിഫിക് റിസർച്ചിന്റെ പഠനങ്ങൾ പറയുന്നു.
രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കാൻ ഡോക്ടറുടെ സേവനത്തേക്കാൾ ഇന്റർനെറ്റിനെ ആശ്രയിക്കുകയും വിശ്വസിക്കുകയും സ്വയം ചികിത്സ നടത്തുകയും ചെയ്യുന്നതെല്ലാം ഇഡിയറ്റ് സിൻഡ്രോമാണ്. ( ഇന്റർനെറ്റ് ഡിറൈവ്ഡ് ഇൻഫർമേഷൻ ഒബ്സ്ട്രക്റ്റിംഗ് ട്രീറ്റ്മെന്റ് ). സൈബർകോൺഡ്രിയയെന്നും ഇതിനെ വിളിക്കാറുണ്ട്.
രോഗവിവരങ്ങളിൽ ഗുരുതരരോഗങ്ങളുടെ സാദ്ധ്യതയാണ് ആദ്യമെത്തുക. ഇതാണ് രോഗമെന്നുറപ്പിക്കുന്നവരും ആശങ്കപ്പെടുന്നവരുമേറെ.ഗൂഗിളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മെഡിക്കൽ സ്‌റ്റോറുകളിലെ മരുന്നുകളിലൂടെ സ്വയം ചികിത്സ നടത്തിയാൽ വിപരീതഫലത്തിനുള്ള സാദ്ധ്യതയേറെയാണെന്ന് വിദഗ്ദർ പറയുന്നു.
രോഗത്തിന്റെ സങ്കീർണതയും ഘട്ടവുമെല്ലാം ഡോക്ടറാണ് സ്ഥിരീകരിക്കേണ്ടത്.രോഗം മാറാൻ മാത്രമല്ല, വീണ്ടും വരാതിരിക്കാനും ഡോക്ടർമാർ ചികിത്സ നൽകും. അത് ഗൂഗിളിനാവില്ല.രോഗങ്ങളേക്കുറിച്ചോ ലക്ഷണങ്ങളേക്കുറിച്ചോ നെറ്റിൽ തിരയുന്നതിൽ തെറ്റില്ല. ആധികാരികതയുണ്ടാവണം. നെറ്റിലെ വിവരങ്ങൾക്കൊപ്പം ഡോക്ടറുടെ നിർദേശത്തോടെ വേണം ചികിത്സ.
രോഗികളായെത്തുന്നവർ മരുന്നുകളുടെ പാർശ്വഫലങ്ങളേക്കുറിച്ച് ഡോക്ടർമാരെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ട്.