തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിന് ഇരകളിൽ ഭൂരിഭാഗവും. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർജീവമാക്കിയത് 3251 ബാങ്ക് അക്കൗണ്ടുകൾ. 3,339 സിംകാർഡുകളും റദ്ദാക്കി.
കോവിഡിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിലെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് കേസുകളിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ പൊലീസ് ബോധവൽക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ വർധന.
സൈബർ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന സംഘങ്ങളെ കുറിച്ചു ഉൾപ്പെടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംശയാത്മക ഇടപാടുകൾ നടത്തുന്ന അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.