വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്ത് ക്രിപ്റ്റോകറൻസിക്ക് നിയമസാധുത നൽകാൻ തയ്യാറാവാതെ കേന്ദ്രം. ഇക്കാര്യത്തിൽ വൈകാതെ മാറ്റമുണ്ടായേക്കുമെന്ന സൂചനകളാണ്
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രിപ്റ്റോകറൻസിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണ് ഇന്ത്യയേയും ഇത്തരം മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യു.എസിൽ അധികാരമേറ്റതിനു പിന്നാലെ ക്രിപ്റ്റോകറൻസിക്ക് അനുകൂല തീരുമാനം സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രഘ്യപാനത്തിനു പിന്നാലെ ബിറ്റ്കോയിന് മൂല്യം ഒരുലക്ഷം ഡോളർ കടന്നിരുന്നു. ട്രംപിന്റെ സ്വന്തം പേരിൽ മീം കോയിൻ തുടങ്ങുകയും ചെയ്തിരുന്നു.
“ക്രിപ്റ്റോകറൻസിയേക്കുറിച്ച് നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാൻ കേന്ദ്രം തയാറായേക്കും. ഒന്നോ രണ്ടോ സമിതികൾ ക്രിപ്റ്റോകറൻസി ഉപയോഗം, സ്വീകാര്യത, ക്രിപ്റ്റോ ആസ്തികളുടെ പ്രാധാന്യം എന്നിവയിൽ നിലപാട് മാറ്റിക്കഴിഞ്ഞു. വിഷയം വീണ്ടും സർക്കാരിന് മുന്നിൽ ചർച്ചക്ക് വരും” -ഇന്ത്യയുെട ധനകാര്യ സെക്രട്ടറി അജയ് സേത്തിനെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. 2023 ഡിസംബറിൽ ബിനാൻസ്, കുകോയിൻ, എന്നിവയുൾപ്പെടെ ഒമ്പത് ഓഫ്ഷോർ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
ഇവയെ വിലക്കി, ഇന്ത്യയിൽ യു.ആർ.എൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്യണമെന്നും എഫ്.ഐ.യു ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തോട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു എന്നാൽ ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തിൽ ഇന്ത്യ മാറ്റങ്ങൾക്ക് തയാറാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.