ന്യൂഡൽഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്ന വാർത്ത കേട്ടാണ് ഇന്ന് രാജ്യമുണർന്നത്. ഇന്നലെ അർദ്ധ രാത്രി മുതൽ ഓപ്പറേഷൻ സിന്ദൂർ എന്ന വാക്കാണ് മുഴങ്ങിക്കേൾക്കുന്നത്.
മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മർകസ് അബ്ബാസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യൻ സൈന്യം ഒറ്റയടിക്ക് തകർത്തത്.
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നൽകിയ സൈനിക തിരിച്ചടി ലോകത്തിന് മുന്നിൽ വിവരിച്ചത് രണ്ട് ശക്തരായ വനിതകളായിരുന്നു.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ നേതൃത്വത്തിൽ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ എങ്ങനെയാണ് നടപ്പാക്കിയതെന്ന് ലോകത്തിനു മുമ്പിൽ വിശദീകരിച്ചത്.
പഹൽഗാമിൽ 26 പുരുഷന്മാരാണ് ആകെ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്കുള്ള ആദരവായാണ് സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്.
ഇന്ത്യൻ സ്ത്രീകൾ അതിശക്തരാണ് എന്ന സന്ദേശം നൽകുന്നതായിരുന്നു രണ്ട് ഉന്നത വനിതാ ഓഫീസർമാർ നയിച്ച വാർത്താസമ്മേളനവും.
പഹൽഗാം അടക്കമുള്ള ഇന്ത്യയിലെ ഭീകരാക്രമണങ്ങൾ കാണിക്കുന്ന ചെറുവീഡിയോയോടെയാണ് വാർത്താസമ്മേളനം തുടങ്ങിയത്. തുടർന്ന് പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വിശദീകരിക്കുകയായിരുന്നു.
ലഷ്കർ – ഇ- ത്വയ്‌ബയുടെ ടിആർഎഫ് ആക്രമണത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതായി അദ്ദേഹം പിന്നീട് പറഞ്ഞു. മിശ്രിക്കുശേഷമാണ് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
അജ്മൽ കസബ്, ഡേവിഡ് ഹെഡ്‌ലി തുടങ്ങിയ തീവ്രവാദികൾക്ക് പരിശീലനം ലഭിച്ച സ്ഥലങ്ങളിൽ 100ലധികം തീവ്രവാദികൾ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടുവെന്ന് കേണൽ ഖുറേഷി പറഞ്ഞു.
നീതി നടപ്പാക്കുന്നതിനാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും അവർ വ്യക്തമാക്കി. തീവ്രവാദികളുടെ ക്യാമ്പുകൾ മാത്രമാണ് ലക്ഷ്യം വച്ചതെന്നും പാക് സൈനികരെ ലക്ഷ്യം വച്ചില്ലെന്നും വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു.
ആക്രമണത്തിൽ പാക് പൗരന്മാർ കൊല്ലപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. എങ്ങനെയാണ് പാക് ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യംവച്ചതെന്നും കൃത്യമായി ആക്രമണം നടത്തിയതെന്നും വീഡിയോ ദൃശ്യങ്ങളിലൂടെ ഇരുവരും വിവരിച്ചു.
കേണൽ സോഫിയ ഖുറേഷി ഇന്ത്യൻ സൈന്യത്തിന്റെ ‘കോർപ്‌സ് ഒഫ് സിഗ്നൽസിൽ’ നിന്നുള്ള ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 35 വയസിനുള്ളിൽ ചരിത്രപരമായ പല നേട്ടങ്ങളും ഈ ഉന്നത സൈനിക ഉദ്യോഗസ്ഥ സ്വന്തമാക്കി.
2016 മാർച്ചിൽ ലെഫ്റ്റനന്റ് കേണൽ ആയിരിക്കെ ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറെന്ന നേട്ടം കൊയ്തുകൊണ്ടാണ് സോഫിയ ഖുറേഷി ആദ്യ നാഴികക്കല്ല് പിന്നിട്ടത്. ‘എക്സർസൈസ് ഫോഴ്സ് 18’ എന്ന ഈ അഭ്യാസം ഇന്ത്യ ഇതുവരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായിരുന്നു ഇത്.
പൂനെയിൽ നടന്ന യുദ്ധാഭ്യാസത്തിൽ ആസിയാൻ അംഗരാജ്യങ്ങളും ജപ്പാൻ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള സൈനികർ പങ്കെടുത്തിരുന്നു.
ഇവരിൽ ഏക വനിതാ ഓഫീസറും സോഫിയ ഖുറേഷി ആയിരുന്നു.40 അംഗ ഇന്ത്യൻ കണ്ടിജെന്റിന്റെ കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ, പീസ് കീപ്പിംഗ് ഓപ്പറേഷൻസ് (പികെഒ) കളിലും ഹ്യൂമാനിറ്റേറിയൻ മൈൻ ആക്ഷൻ (എച്ച്എംഎ) യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർണായക പരിശീലന വിഭാഗങ്ങളിൽ കേണൽ സോഫിയ തന്റെ ടീമിനെ നയിച്ചിട്ടുണ്ട്.
2006ൽ കോംഗോയിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനത്തിൽ സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതൽ പികെഒകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് ഇവർ. വിംഗ് കമാൻഡർ വ്യോമിക സിംഗ്ഇന്ത്യൻ വ്യോമസേനയിലെ ഹെലികോപ്‌ടർ പൈലറ്റാണ് വിംഗ് കമാൻഡറായ വ്യോമിക സിംഗ്.
എൻസിസിയിലൂടെയാണ് അവർ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട വ്യോമിക സിംഗിന് 2019 ഡിസംബർ 18 ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ ലഭിച്ചിട്ടുണ്ട്.
2,500ലധികം മണിക്കൂറുകൾ ഹെലികോപ്‌ടർ പറത്തിയിട്ടുള്ള വ്യോമിക സിംഗ് ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ വരെ പറത്തിയിട്ടുണ്ട്.
2020ൽ അരുണാചൽ പ്രദേശിൽ ഉൾപ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. 2021ൽ, 21,650 അടി ഉയരമുള്ള മണിരംഗ് പർവതത്തിലേക്കുള്ള പർവതാരോഹണ പര്യവേഷണത്തിലും പങ്കാളിയായിട്ടുണ്ട്.
ഇന്ത്യ ആക്രമിച്ചത് ഭീകര ക്യാമ്പുകളെ മാത്രമെന്ന് വ്യക്തമാക്കി തെളിവുകൾ നിരത്തിയായിരുന്നു സൈന്യത്തിന്റെ വാർത്താ സമ്മേളനം. കഴിഞ്ഞ 3 പതിറ്റാണ്ടായി പാകിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യയുടെ സംയുക്ത സേന തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡൽ വ്യോമിക സിങ്ങും പറഞ്ഞു.
കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് യാതൊരു പ്രശ്‌നവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും സൈന്യം വ്യക്തമാക്കി.
‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ആയുധങ്ങൾ വരെ തിരഞ്ഞെടുത്തത്. അതായത്, ഏതെങ്കിലും ഒരു കെട്ടിടം അല്ലെങ്കിൽ ഒരു കൂട്ടം കെട്ടിടമാണ് ലക്ഷ്യമിട്ടത്. പൊതുജനത്തിന് പ്രശ്‌നമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്. എന്നാൽ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ല. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണം.
ഒരു സർജറി നടത്തുന്നത്ര ‘ക്ലിനിക്കൽ പ്രിസിഷനോടെ’യാണ് സൈന്യം ആക്രമണം നടത്തിയതെന്നും ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് വിങ് കമാൻഡർ വ്യോമിക സിങ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് ആക്രമണ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും തെളിവായി നിരത്തിയിരുന്നു.
പഹൽഗാം ഭീകരാക്രണത്തിന് തിരിച്ചടി നൽകി ഓപ്പറേഷൻ സിന്ദൂർ അരങ്ങേറി മണിക്കൂറുകൾക്കകംതന്നെ വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംയുക്ത സേനകൾ ആക്രമണം നടന്നത് എങ്ങനെയെന്ന് വിവരിക്കുകയായിരുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ അജ്മൽ കസബും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും പരിശീലനം നേടിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തതെന്നും സംയുക്ത സേന പറഞ്ഞു.