കൊച്ചി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണകള്‍ പുതുക്കുന്ന വിശുദ്ധവാരാചരണത്തിനു ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി.
ഓശാന ഞായര്‍ ദിനമായ നാളെ മുതല്‍ ഈസ്റ്റർ ഞായർ വരെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. നാളെ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടാകും.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.
രാവിലെ 6.30നാണ് ശുശ്രൂഷകൾ ആരംഭിക്കുക.
എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നാളെ രാവിലെ ഏഴിനാരംഭിക്കുന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മികനാകും.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പഴമ്പിള്ളിച്ചാല്‍ സെന്റ് മേരീസ് പള്ളിയില്‍ നാളെ രാവിലെ ഏഴിന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മികനാകും.
ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്കയിൽ രാവിലെ ഏഴിന് ആഘോഷമായ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി.
പെസഹാവ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, പൂർണദിന ആരാധന എന്നിവയുണ്ടാകും.
കാക്കനാട് സെന്‍റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ ശുശ്രൂഷകളില്‍ മാര്‍ തട്ടില്‍ കര്‍മികത്വം വഹിക്കും. അന്നു വൈകുന്നേരം അഞ്ചിനാണ് എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പെസഹാ ശുശ്രൂഷകൾ ആരംഭിക്കുക.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർമികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ രാവിലെ ആറിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും.
സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധവാരത്തിലെ എല്ലാ ദിവസവും രാവിലെ എഴിന് ശുശ്രൂഷകള്‍ ആരംഭിക്കും