കൊച്ചി: ആലുവ-മൂന്നാർ രാജപാത വീണ്ടും തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തെത്തുടർന്ന് കോതമംഗലം രൂപതയുടെ മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിൻവലിക്കാൻ തീരുമാനം.
കേസ് പിൻവലിക്കാൻ തീരുമാനിച്ചത് സഭയുടെ കടുത്ത പ്രതിഷേധത്തിൻറെയും സമ്മർദ്ദത്തിനേയും തുടർന്നാണ്. സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെയും പോലിസ് കേസെടുത്തിരുന്നു. ഈ കേസും പിൻവലിക്കാൻ തീരുമാനമായി.
ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ടും നൽകാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീരുമാനം നിയമമന്ത്രി പി രാജീവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കാട്ടിലിനെതിരെ കേസ് എടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു.
സഭ പ്രതിഷേധം കടുപ്പിക്കും എന്ന പശ്ചാത്തലത്തിലാണ് പ്രശ്നത്തിൽ നിയമ മന്ത്രി ഇടപെട്ടത്.
വിപ്ലവ ഗാനത്തിനും ഗണഗീതത്തിനും പിന്നാലെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം; പുതിയ വിവദം
കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായി നടത്തിയ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം ഉയർത്തിയത് വിവാദത്തിൽ. ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ ചിത്രമാണ് കൊല്ലത്ത് കുടമാറ്റത്തിൽ ഉയർത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻറെ ചിത്രവും ഉയർത്തിയത്.
ശ്രീനാരായണ ഗുരു, ബിആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉയർത്തിയതിനോടൊപ്പമാണ് കുടമാറ്റത്തിൽ ഹെഗ്ഡെവാറിൻറെ ചിത്രവും ഉയർത്തിയത്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് സംഭവം നടന്നത്.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടത്തുന്നത്. പൂരത്തിൻറെ ഭാഗമായി ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം. കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങൾ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു.
കോടതി ഇടപെട്ടതിനെ തുടർന്നായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവവും നടന്നു. ഇതേ തുടർന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.