സ്വന്തം നാട്ടിൽ വധുവിനെ കിട്ടാതെ ചൈനയിലെ പുരുഷന്മാർ നെട്ടോട്ടമോടുന്നു. അതിർത്തി കടന്നു പോയി പെൺകുട്ടികളെ വിവാഹം ചെയ്തുകൊണ്ടുവരുന്നത് സർവസാധാരണമായെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ യുവതികൾക്കാണ് ചൈനീസ് കല്യാണ കമ്പോളത്തിൽ വൻ ഡിമാന്റുള്ളത്. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന ജനസംഖ്യാ നിയന്ത്രണ പോളിസി നടപ്പാക്കിയതിന്റെ ദുരന്തമാണ് ചൈന ഇന്ന് അനുഭവിക്കുന്നതെന്ന് വിദഗ്ദർ പറയുന്നു. മൂന്നരക്കോടിയിൽ അധികം വരുന്നു പാവം പുരുഷന്മാരാണ് ഭാര്യമാർക്കായി വിദേശരാജ്യങ്ങളിൽ വല വിരിച്ചിരിക്കുന്നത്.
നേരം വെളുത്ത് വൈകുന്നേരം വരെ മാട്രിമോണിയൽ സൈറ്റുകളിലും മാച്ച് മെയ്ക്കിംഗ് വെബ് സൈറ്റുകളിലും യോജിച്ച വധുവിന് വേണ്ടിയുള്ള പരതലിലാണ് ഭൂരിഭാഗം ചൈനീസ് യുവാക്കളും. ദരിദ്ര രാജ്യങ്ങളിലെ യുവതികളെ വൻ തുക കൊടുത്ത് കല്യാണം കഴിക്കാനും ഇവർ തയ്യാറാണ്.
അഞ്ചു ലക്ഷം മുതൽ ആറ് ലക്ഷം യുവാൻ (ചൈനീസ് കറൻസി ) കൊടുത്താണ് സ്ത്രീകളെ ഇവർ സ്വന്തമാക്കുന്നത്. സുഖജീവിതവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കുമെന്നതിനാൽ പട്ടിണി രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം യുവതികൾ ചെനയിലേക്ക് മരുമകളായി എത്താൻ റെഡിയാണ്.
ഇത്തരത്തിലുള്ള കല്യാണങ്ങളുടെ മറവിൽ മനുഷ്യക്കടത്തും വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ മാഫിയാ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്ന് ചൈനീസ് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പാകിസ്ഥാനിലെ ക്രിസ്ത്യാനി സ്ത്രീകളെ ചൈനീസ് പുരുഷന്മാർ മതം മാറി വന്ന ധനാഢ്യന്മാരായ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞ് പറ്റിക്കുന്ന നിരവധി സംഭവങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇത്തരം തട്ടിക്കൂട്ട് കല്യാണങ്ങളുടെ മറവിൽ അവയവക്കച്ചവടവും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വിവാഹങ്ങളുടെ മറവിൽ സ്ത്രീകളെ മാംസ വ്യാപാരത്തിനും മറ്റും ഉപയോഗിക്കുന്ന സംഭവങ്ങളും നിരവധിയാണ്. മാറിയ സാഹചര്യത്തിൽ ചൈനയിലെ വിവാഹ പ്രായം കുറയ്ക്കാൻ സർക്കാർ സജീവമായി ആലോചിച്ചു വരികയാണ്. പുരുഷന്റെ പ്രായം 22 ൽ നിന്ന് 20 ആക്കാനും സ്ത്രീകളുടേത് 20 ൽ നിന്ന് 18 ആക്കാനുമുള്ള നിർദ്ദേശമുണ്ട്.