തിരുവനന്തപുരം : മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയാണ് ഒന്നാം പിണറായി സർക്കാർ പിന്തുടരുന്നത്. 2016ൽ സത്യപ്രതിജ്ഞ ചെയ്ത ഒന്നാം പിണറായി സർക്കാർ മുതൽ മുഖ്യമന്ത്രിയാണ് ആഭ്യന്തരമന്ത്രി. അന്ന് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ തട്ടി കൊണ്ട് പോകൽ കേസുകൾ എല്ലാ വർഷവും അനിയന്ത്രിതമായി വർദ്ധിക്കുന്നു. കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറുവയസ്സുകാരി അബിഗേലിന്റെ തട്ടി കൊണ്ട് പോകൽ വാർത്തയായതോടെയാണ് കേരളത്തിലെ മറ്റ് മിസിങ് കേസുകളുടെ എണ്ണം ശ്രദ്ധിക്കപ്പെടുന്നത്. 7 വർഷത്തിനിടെ 1667 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റ 2016 മുതല്‍ ഈ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. ഒരോ വര്‍ഷവും ഇത്തരം തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് ക്രൈം റെക്കോര്‍ഡസ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ല്‍ 157, 2017 ല്‍ 184 , 2018 ല്‍ 205, 2019 ല്‍ 280, 2020 ല്‍ 200, 2021 ല്‍ 257, 2022 ല്‍ 269, 2023 സെപ്റ്റംബര്‍ വരെ 115 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. എന്നാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം കേരളത്തില്‍ ആദ്യമാണ്.
കേരളത്തില്‍ പലപ്പോഴും തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നത് സാങ്കേതികത്വം മാത്രമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടകാട്ടുന്നു. 18 വയസില്‍ താഴെയുള്ള എല്ലാവരും നിയമ പ്രകാരം കുട്ടികളാണ്. പ്രേമബന്ധത്തിന്റെ പേരിലും മറ്റും വീടുവിട്ട് പോകുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ കണ്ടെത്തി തിരിച്ചെത്തിക്കുമ്പോള്‍ ഒപ്പം പോയയാളുടെ പേരില്‍ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുന്നത് പതിവാണ്. ഇത്കൂടാതെ കുടുംബ പ്രശ്‌നങ്ങളുടെ പേരിലും കുട്ടികളെ മാറ്റുമ്പോള്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ഇത്തരം കേസുകളാണ്. ഇവയെല്ലാം പോലീസിന്റെ രേഖകളില്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ്.
Read Also : അബിഗേൽ സാറയെ പോലീസ് രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല; വീഡിയോ