ചെന്നൈ : ചൊവ്വാഴ്ച്ച രാവിലെ തീരം തൊടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മിഷോങ് ചുഴലിക്കാറ്റിന് മുന്നോടിയായി അതിശക്തമായ മഴയിൽ മുങ്ങി തമിഴ്നാടിന്റെ തീരമേഖല. ചെറിയ മഴയിൽ പോലും മുങ്ങുന്ന ചെന്നൈ നഗരത്തിലാണ് ദുരിതം കൂടുതൽ.വടപളനി, താംബരം തുടങ്ങിയ ഇടങ്ങളിൽ വീടുകളിൽ വെള്ളംകയറി. രക്ഷാരപ്രവർത്തനങ്ങൾക്കായി സ്റ്റാലിൻ സർക്കാർ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതലായി ചെന്നൈ അടക്കമുള്ള ആറ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം അടച്ചിട്ടു. രാവിലെ പത്ത് മണി വരെ അടച്ചിട്ട വിമാനത്താവളം പിന്നീട് അനിശ്ചിത സമയത്തേയ്ക്ക് അടച്ചിടാൻ വ്യോമയാന മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
തമിഴ്നാട്ടിലൂടെ സർവീസ് നടത്തുന്ന 118 യാത്രാ ട്രെയിനുകൾ റയിൽവേ വകുപ്പ് റദാക്കി. കേരളത്തിലേയ്ക്കുള്ള സർവീസുകളും റദാക്കിയതിൽ ഉൾപ്പെടുന്നു.അതേ സമയം മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. പക്ഷെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ല. വെള്ളം കയറി മുങ്ങി കിടക്കുന്ന സ്റ്റേഷനുകളും ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ നഗരത്തിൽ പലയിടത്തും വൈദ്യുതിബന്ധവും ഇന്‌റർനെറ്റും വിശ്ചേദിച്ചു. മുൻകരുതലിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിങ്ങാവു എന്നും രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന നിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. മിഷോങ് ചുഴലിക്കാറ്റ് കര തൊടുമ്പോൾ ചെന്നൈ, ചെങ്കൽപ്പട്ട, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപേട്ട്, വെല്ലൂർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച്ചയും പുറത്തിറക്കി. ആന്ധ്രപ്രദേശിന്‌റെയും ഒഡീഷയുടെയും തീരപ്രദേശങ്ങളിൽ അടുത്ത രണ്ടു ദിവസത്തേക്ക് തീവ്രമഴയ്ക്കുള്ള സാധ്യതയുമുണ്ട്.
പുതുച്ചേരി
ചുഴലിക്കാറ്റിന്റെ പ്രയാണപഥത്തിന് തൊട്ടടുത്തുള്ള കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും വലിയ നാശനഷ്ട്ടങ്ങൾ ഉണ്ടായി. ബീച്ച് റോഡിൽ സംസ്ഥാന സർക്കാർ നിരോധനാജ്ഞ ഏർപ്പെടുത്തി. കാറ്റിന്‌റെ വേഗം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയായതിനാൽ കടൽ പ്രക്ഷുബ്ധമാണ്. കടൽത്തീരങ്ങളിൽ കാറ്റിന്‌റെ വേഗം കൂടിയതിനാൽ 12 അടിവരെ ഉയരത്തിലാണ് തിരമാലകൾ കരയിലേക്ക് അടിക്കുന്നത്. മീൻപിടുത്തക്കാർ കടലിൽ ഇറങ്ങരുതെന്നും കടലിൽ പോയവരോട് തിരിച്ചു വരാനും നിർദേശമുണ്ട്. മുൻകരുതലെന്ന നിലയിൽ തമിഴ്‌നാട്ടിലും പിതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Read Also :ഇത് മോദി എഫക്ടോ ? ബിജെപിയുടെ തന്ത്രം ലക്ഷ്യം കണ്ടു : നാലിൽ മൂന്നിലും തകർപ്പൻ വിജയം