ഇരിട്ടി: വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവ്യത്തി വേഗത്തിൽ തന്നെ പൂർത്തിയായി വരുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. പ്രദേശത്ത് പുലിയുടെ സാന്നിധ്യം തുടരുന്നതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസം വനത്തിൽ നിന്നും വന്യമൃഗത്തിന്റെ മുരൾച്ച ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വനം വകുപ്പിന്റെ കാമറയിൽ പതിഞ്ഞ പുലി മറ്റൊരു ഭാഗത്തേക്ക് മാറിയതായി നാട്ടുകാർ കരുതുകയും ചെയ്തു.
രണ്ടു ദിവസത്തിന് ശേഷം നേരത്തെ മുരൾച്ച കേട്ട ഭാഗത്തു നിന്നും വീണ്ടും മുരൾച്ച കേട്ടതോടെ ജനങ്ങൾ ഇപ്പോൾ ഭീതിയിലാണ്. പുലി ജനവാസ മേഖലയിലേക്ക് കടന്നാൽ കൂട്ടിലാക്കാനുള്ള സംവിധാനം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
വനാതിർത്തിയിൽ പ്രതിരോധവേലി നിർമാണം വനംവകുപ്പ് പൂർത്തിയാക്കി വരികയാണ്. മാനാംകുഴി മുതൽ നീലായി വരെ രണ്ടു കിലോമീറ്ററാണ് വേലി നിർമിച്ചിരിക്കുന്നത്. പെട്ടിച്ചി പാറ മുതൽ നീലാവരെയുള്ള 4.5 കിലോമീറ്റർ ഭാഗത്ത് സോളാർ തൂക്ക് വേലിയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. നീലായി മുതൽ വാളത്തോട് വരെയുള്ള 4.5 കിലോമീറ്റർ ഭാഗത്ത് സോളാർ തൂക്കുവേലിക്കുള്ള ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്.
വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവ്യത്തിയും പൂർത്തിയായി വരികയാണ്. കൊട്ടിയൂർ റേഞ്ചർ പി. പ്രസാദിന്റെയും
കിഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പി. പ്രകാശന്റെയും നേതൃത്വത്തിലാണ് മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മേഖലയിലേക്കുള്ള തെരുവുവിളക്കുകൾ എല്ലാം പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട് . വനം വകുപ്പിന്റെ 24 മണിക്കൂർ നിരീക്ഷണവും തുടർന്നുവരികയാണ്. വനമേഖലയിൽ നിന്നും പൈപ്പിട്ട് കുടിവെള്ള ശേഖരിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും വനം വകുപ്പ് നൽകുന്നുണ്ട്. വനാതിർത്തിയിൽ നിലവിൽ തകർന്നു കിടക്കുന്ന പ്രതിരോധ വേലിയാണ് പുന:സ്ഥാപിച്ചിരിക്കുന്നത്. സൗരോർജ തൂക്ക് വേലി യാഥാർഥ്യമാകുന്നതു വരെ നിലവിലുളള വേലി ശക്തിപ്പെടുത്തുകയും ചെയ്യും.