കോപ്പ അമേരിക്ക 2024ല്‍ ബ്രസീൽ സെമി കാണാതെ പുറത്ത്. ആവേശം വാനോളമെത്തിയ ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി.(Brazil’s Tears at the Copa; Uruguay beat the Canaries in the penalty shootout)
ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. കളി പലവട്ടം മൈതാനത്ത് കയ്യാങ്കളിയായി മാറി. 73-ാം മിനുറ്റില്‍ ബ്രസീലിന്‍റെ റോഡ്രിഗോയെ അപകടമാംവിധം ഫൗള്‍ ചെയ്ത ഉറുഗ്വോ പ്രതിരോധ താരം നഹിതാന്‍ നാന്‍ഡസിനെ വാറിന്‍റെ വിലയിരുത്തലിനൊടുവില്‍ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി.
ഗോള്‍ തേടി ഇരു ടീമുകളും സബ്‌സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി. ഇതോടെ അവസാന 10 മിനുറ്റ് ചൂടുപിടിച്ചു. ബ്രസീലായിരുന്നു ആക്രമണത്തില്‍ മുന്നില്‍. പക്ഷേ അവിടെയും ഗോള്‍ മാറിനിന്നു. അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമിനും ഫലം നിരാശയായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയ്ക്ക് എതിരാളികള്‍.