കൊല്‍ക്കത്ത: അതിർത്തിയിലെ അനധികൃത നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളർത്തലുമായി അതിർത്തിസംരക്ഷണ സേന. Border Security Force with beekeeping to prevent illegal infiltration along the border
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന 46 കിലോമീറ്റർ ദൂരമാണ് ബിഎസ്എഫ് തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്. ബിഎസ്എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തിക്ക് കാവൽ നിൽക്കുന്നത്.
ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 46 കിലോമീറ്റര്‍ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. ഇതോടെ, നേരത്തെ ദിനേനയെന്നോണമുണ്ടായിരുന്ന നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍.
കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാന്‍ ആരംഭിച്ചതെന്ന് 32-ാം ബെറ്റാലിയന് നേതൃത്വം നല്‍കുന്ന കമാന്‍ഡന്റ് സുജീത് കുമാര്‍ പറഞ്ഞു.
ബംഗ്ലാദേശികള്‍ വേലി മുറിച്ച് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നതിന് തടയിടാന്‍ വഴികള്‍ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയില്‍പ്പെട്ടതെന്ന് സുജീത് കുമാര്‍ പറഞ്ഞു.
കാലിക്കടത്തടക്കം നേരത്തെ അതിര്‍ത്തിവഴി നടത്തിയിരുന്നു. തേനീച്ചകളെ സ്ഥാപിച്ചതോടെ ഇത് ഏതാണ്ട് ഇല്ലാതായെന്നാണ് ബി.എസ്.എഫ്. സാക്ഷ്യപ്പെടുത്തുന്നത്.
ഇപ്പോള്‍ മറ്റ് യൂണിറ്റുകളില്‍നിന്നും ആളുകള്‍ ഈ രീതി പഠിക്കാന്‍ വരുന്നുണ്ടെന്ന് കമാന്‍ഡന്റ് സുജീത് കുമാര്‍ പറഞ്ഞു. വിരമിച്ചാല്‍ ജവാന്മാര്‍ക്ക് തേനീച്ച വളര്‍ത്തല്‍ വരുമാനമാര്‍ഗമായി സ്വീകരിക്കാന്‍ കൂടെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചതോടെ അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യത്തില്‍ കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു.
വൈബ്രന്റ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ബി.എസ്.എഫ്. അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍നൈപുണി പരിശീലനവും നല്‍കുന്നുണ്ട്.
തയ്യല്‍, ബാങ്കിങ്, പാചകം, അഗര്‍ബത്തി നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. കദിപുര്‍ ഔട്ട്‌പോസ്റ്റിന് സമീപം സ്ത്രീകള്‍ നടത്തുന്ന ബേക്കറി ആരംഭിച്ചു.
12 പേര്‍വരെ ഉള്‍പ്പെടുന്ന ഓരോ ബാച്ചിന് 10 ദിവസമാണ് തയ്യല്‍ പരിശീലനം നല്‍കുന്നത്. ബി.എസ്.എഫിന്റെ തയ്യല്‍ക്കാരാണ് പരിശീലകര്‍.
ഇതിനെല്ലാം പുറമേ, പൂ കൃഷിയും മത്സ്യക്കൃഷിയും ബി.എസ്.എഫ്. നടത്തുന്നുണ്ട്. കൂണ്‍ കൃഷി ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇത്തരത്തില്‍ കൃഷിചെയ്യുന്ന കൂണ്‍ ജവാന്മാരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഗ്രാമീണരെ സ്വയം പര്യാപ്തരാക്കി, അതിര്‍ത്തി കടന്നുള്ള കള്ളകടത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പണ്‍ ജിമ്മുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്ത്രീകള്‍ക്ക് വേണ്ടി ശൗചാലയങ്ങള്‍ ആരംഭിച്ചു.
മോഡല്‍ 32 എന്ന പേരിലാണ് ബി.എസ്.എഫ്. 32-ാം ബെറ്റാലിയന്റെ പദ്ധതികളെ അറിയപ്പെടുന്നത്. സേനയില്‍ തദ്ദേശീയര്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റേയും ഗ്രമീണരുടെ കൂടെ പങ്കാളിത്തം ഉറപ്പുവരുത്തി അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം