കൊച്ചി: സപ്ലൈകോയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ കഴിഞ്ഞ മെയ് 17 ന് ഒരു ഉത്തരേന്ത്യക്കാരൻ എത്തി.ചോളം വാങ്ങിയതിൽ തന്റെ കമ്പനിക്ക് 4.15 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ എന്താണ് സംഭവമെന്ന് മനസിലാകാതെ നിന്ന അധികൃതർക്ക് ഔദ്യോഗിക ലെറ്റർപാടിലുള്ള പർച്ചേസ് ഓർഡർ, സപ്ലൈകോയുടെ ഔദ്യോഗിക ഇ മെയിൽ സന്ദേശം, ഇൻവോയ്‌സ് ചെയ്ത സപ്ലൈകോ ജിഎസ്ടി നമ്പർ എന്നിവയടക്കം തെളിവായി നൽകിയപ്പോൾ അധികൃതർ ഞെട്ടി.
പിന്നീട് നടന്ന അന്വേഷണത്തിലാണ് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പുറത്തുവന്നത്. സപ്ലൈകോയുടെ ഹെഡ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തി തന്നെയാണ് ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. സപ്ലൈകോയുടെ പരാതിയെ തുടര്‍ന്ന് എളംകുളം മെട്രോ സ്റ്റേഷനു സമീപമുള്ള ഈസ് ലാന്‍ഡ് എന്‍ക്ലേവ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സതീഷ് ചന്ദ്രനെ (67) വ്യാഴാഴ്ച രാത്രി കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി.
ഹ്യൂമന്‍ റിസോഴ്സ് വിഭാഗം അസിസ്റ്റന്റ് മാനേജരായി വിരമിച്ച സതീഷ് ചന്ദ്രന്‍ സപ്ലൈകോയുടെ ഔദ്യോഗിക മെയില്‍ ഉപയോഗിച്ചതുപോലും അധികൃതര്‍ അറിഞ്ഞിരുന്നില്ല. സപ്ലൈകോയുടെ വ്യാജ ലെറ്റര്‍പാഡും അതില്‍ വ്യാജ സീലും പതിച്ച് പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാക്കി ഔദ്യോഗിക മെയിലില്‍ ആണ് അയച്ചത്. മുംബൈയിലെ ജീവ ലൈഫ് സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ്. എമ്പയര്‍, രാജസ്ഥാനിലെ പട്ടോഡിയ ബ്രദേഴ്സ് എന്നീ കമ്പനികള്‍ക്കാണ് സതീഷ് ചന്ദ്രന്‍ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.
ഈ കമ്പനികളില്‍നിന്ന് ഇറക്കുമതി ചെയ്ത ചോളം മറിച്ചുവിറ്റാണ് ഏഴുകോടിയുടെ തട്ടിപ്പ് നടത്തിയത്. ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ പ്രൊപ്പറേറ്റര്‍ എന്ന നിലയില്‍ സതീഷ് ചന്ദ്രന്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും ഇതിലൂടെ മൂന്നുകോടിയോളം രൂപ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു. ഇതൊന്നും സപ്ലൈകോ അധികൃതര്‍ അറിഞ്ഞില്ല. ബാക്കി തുക കിട്ടാതായതോടെയാണ് കമ്പനി പ്രതിനിധികള്‍ സപ്ലൈകോയുടെ ഹെഡ് ഓഫീസില്‍ എത്തിയത്.
എറണാകുളം സൗത്ത്, സെന്‍ട്രല്‍, മാന്നാര്‍, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ സതീഷ് ചന്ദ്രന്റെ പേരില്‍ വഞ്ചനക്കുറ്റത്തിന് കേസുണ്ടെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. ജോലിതട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സപ്ലൈകോ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇ-മെയില്‍ ഐ.ഡിയാണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചതെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വൈകീട്ട് റിമാന്‍ഡിലായ സതീഷ്ചന്ദ്രനെ ഹൃദ്രോഗിയായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
Read Also:രാജ്യത്ത് പാചക വാതക വില കുറഞ്ഞു; പുതിയ നിരക്ക് ഇങ്ങനെ