കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. ഇന്നലെ രാത്രി വൈകിട്ട് 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിരുന്നു.
ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. വഖഫ്പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധവുമായി എത്തിയവർ കൊൽക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കൊൽക്കത്തയിലെ രാംലീല മൈതാനമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ, രാംലീല മൈതാനിയിൽ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.
ഇതിനെത്തുടർന്നായിരുന്നു പോലീസ് ഇവരുടെ മാർച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ഇവർ ശ്രമിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധക്കാരിൽ ചിലർ പോലീസ് വാഹനങ്ങൾക്ക് വരെ തീയിട്ടതായും ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പോലീസ് പറഞ്ഞു.
സംഘർഷത്തെത്തുടർന്നു ബംഗാൾ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തേ മുർഷിദാബാദിലും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു.
ബംഗാളിൽ നടന്ന അക്രമസംഭവങ്ങളിൽ ഇതുവരെ 118 പേർ അറസ്റ്റിലായി. റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. അക്രമബാധിതമേഖലകളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.