ഒഡീഷ: ഒഡീഷയിൽ ഇന്റേൺഷിപ്പിനു പോയ മലയാളി വിദ്യാർഥികൾക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് ഇവർ ഒഡീഷയിൽ എത്തിയത്. മാരകായുധങ്ങൾ കൊണ്ടും ബിയർ ബോട്ടിൽ കൊണ്ടും ആക്രമിച്ചു. എന്നാൽ യാതൊരു പ്രകോപനം കൂടാതെയാണ് ഗുണ്ടകൾ ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
ഒഡീഷ സർക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് വിദ്യാർഥികൾ ഇന്റേൺഷിപ് ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച അവധി ആയതിനാൽ സമീപത്തുള്ള വെള്ളച്ചാട്ടം സന്ദർശിച്ച് തിരിച്ചു മടങ്ങുന്ന വഴിക്കാണ് ഇവരെ ഗുണ്ടകൾ ആക്രമിച്ചത്.
മാരകായുധങ്ങളുമായി മർദിക്കുകയും ബിയർ കുപ്പികൾ കൊണ്ട് തലക്കടിക്കുകയും മൊബൈൽ ഫോൺ ഉൾപ്പടെ കവർന്നെടുക്കുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ബിയർ കുപ്പികൊണ്ട് അടിയേറ്റ് വിദ്യാർഥികൾക്ക് തലക്ക് ആണ് പരിക്കേറ്റിട്ടുള്ളത്.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമായതിനാൽ വിദ്യാർഥികൾ ആശുപത്രി വിട്ടു.
അതേസമയം വിദ്യാർത്ഥികളെ ആക്രമിച്ച അഞ്ചുപേർ അറസ്റ്റിലായി. ഗുണ്ടാ സംഘത്തിൽ പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.