തൊടുപുഴ: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കിയിൽ എഎസ്ഐ വിജിലൻസിൻ്റെ പിടിയിലായി.
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ പ്രദീപ് ജോസിനെ ആണ് വിജിലൻസ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടിയത്.
ചെക്ക് കേസിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ നടപടിയെടുക്കാതെ മടക്കി അയക്കുന്നതിനാണ് പ്രതിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.
വണ്ടിപ്പെരിയാറിലുള്ള താമസ സ്ഥലത്ത് നിന്ന് ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിലാണ് ഇയാളെ പിടികൂടിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാർ അടുത്തിടെ വിജിലൻസിൻ്റെ പിടിയിലായിരുന്നു.
കോട്ടയം മാന്നാനത്ത് കൈക്കൂലിയായി മദ്യം ചോദിക്കുകയും ലൈംഗീകബന്ധത്തിന് ക്ഷണിക്കുകയും ചെയ്ത എഎസ്ഐ ബിജു രണ്ടാഴ്ച മുമ്പാണ് വിജിലൻസിൻ്റെ പിടിയിലായത്.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകൊടുക്കാൻ 2000 രൂപയും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ട കോട്ടയം ഗാന്ധിനഗറിലെ ഗ്രേഡ് എസ്ഐ നസീർ വിജിലൻസിൻ്റെ പിടിയിലായത് 2023 ജനുവരിയിലായിരുന്നു.
കഴക്കൂട്ടത്തും മുണ്ടക്കയത്തും സിഐയായിരുന്ന വി ഷിബുകുമാർ കൈക്കൂലി കേസിൽ അറസ്റ്റിലായത് രണ്ടുതവണയാണ്.