കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലെ വീട്ടുവളപ്പുകളിൽ കുരങ്ങ് ശല്യം രൂക്ഷം. ചക്കയും മാങ്ങയും സീസൺ കഴിഞ്ഞിട്ടും ശേഷിക്കുന്ന തേങ്ങ, ഇളനീർ, സപ്പോട്ട, പേരയ്ക്ക, ചാമ്പ തുടങ്ങിയവയ്ക്കായി ഗ്രാമീണ മേഖലകളിലെ വീട്ടുവളപ്പുകളിലും വീടുകളിലും വാനരക്കൂട്ടങ്ങൾ വിഹരിക്കുകയാണ്.
ഫലവൃക്ഷങ്ങളും പയർ, കപ്പ, തേങ്ങ തുടങ്ങിയ കാർഷികവിളകളും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങളും പുറത്തു വയ്ക്കുന്ന പാത്രങ്ങളും കൊണ്ടുപോയി മരത്തിന് മുകളിലും മറ്റു പലഭാഗത്തായി ഇടുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റൊരു വിനോദം.
ആളുകൾ ഇല്ലാത്ത സമയത്ത് ഓടിളക്കി അകത്തുകടന്ന് വീട്ടിനകത്ത് സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും മറ്റും പൊട്ടിച്ച് വീടിനകം അലങ്കോലമാക്കുന്നതും പതിവാണ്. വീടുകൾക്ക് മുകളിലെ ജലസംഭരണി ടാപ്പുകൾ തുടങ്ങിയവ കേടുവരുത്തും. മഴപെയ്താൽ കുരങ്ങുകൾ പൊട്ടിച്ച ഓടുകൾക്കിടയിലൂടെ മഴവെള്ളം വീടിനകത്ത് കടക്കുന്നതാണ് ഇവിടത്തുകാരുടെ മറ്റൊരു ദുരിതം.
വിലങ്ങാട് ഇന്ദിരനഗർ സ്വദേശി പുതുപ്പള്ളി ജോഷി കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയതുകൊണ്ട് ചെയത കാര്യമാണ് ഇപ്പോൾ നാട്ടിൻപുറത്തെ ചർച്ച. കുരങ്ങുകൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ തന്റെ പറമ്പിലെ മികച്ച വിളവ് ലഭിച്ചിരുന്ന 18 തെങ്ങുകളുടെ മണ്ടയാണ് ഇയാൾ വെട്ടിക്കളഞ്ഞത്. കുരങ്ങുശല്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സഹായം ലഭിച്ചില്ലെന്ന് ജോഷി പറയുന്നു. ഇരുന്നൂറോളം കുരങ്ങന്മാരാണ് കാട് വിട്ട് നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്നത്.
കുറച്ച് നാളുകളായി വീട്ടിലെ ആവശ്യങ്ങൾക്ക് പോലും തേങ്ങ ലഭിക്കാറില്ലെന്ന് ജോഷി പറയുന്നു. കരിക്ക് മൂപ്പെത്തും മുമ്പേ കുരങ്ങന്മാർ പറിച്ചെടുക്കും. നടന്നു പോകുന്നവരെ കണ്ടാൽ അവർക്ക് നേരെ തേങ്ങ എറിയുന്നതും പതിവാണ്. അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ല.
ഇതോടെയാണ് പരിപാലിച്ച് വലുതാക്കിയ തെങ്ങുകൾ അതേ കൈകൊണ്ട് തന്നെ വെട്ടി നിരത്തിയത്. പറമ്പിൽ ഇനി അവശേഷിക്കുന്നത് നാല് തെങ്ങുകൾ മാത്രം. വന്യമൃഗം ശല്യം കാരണം കൃഷി പൂർണമായും ഉപേക്ഷിക്കാൻ ഒരുങ്ങുന്നവരും ഈ പ്രദേശത്തുണ്ട്.
ചക്കിട്ടപാറ പഞ്ചായത്തിലെ കൂവപ്പൊയിൽ, താഴത്തുവയൽ മേഖലയിലും കുരങ്ങു ശല്യം രൂക്ഷമാണ്. കൃഷി ഭൂമിയിൽ നാശം വിതച്ചിരുന്ന കുരങ്ങുകൾ ഇപ്പോൾ വീടുകളിലെത്തി. വീടിന്റെ ഓട് പൊട്ടിച്ചും അടുക്കളയിലെ പുകക്കുഴൽ നശിപ്പിച്ചും വീടിനകത്ത് കയറുന്നത് പതിവാണ്.
തെങ്ങിൽ കയറി കരിക്ക് പൂർണമായും നശിപ്പിക്കുന്നതിനാൽ തേങ്ങ കർഷകർക്കു ലഭിക്കാറില്ല. കൂടാതെ കൊക്കോ, വാഴക്കുല, പച്ചക്കറി ഉൾപ്പെടെ കുരങ്ങുകൂട്ടം നശിപ്പിക്കുന്നുണ്ട്.
താഴത്തുവയൽ പ്രദേശത്തെ 20 കുടുംബങ്ങളും ദുരിതത്തിലാണ്.പെരുവണ്ണാമൂഴി വനമേഖലയിൽ നിന്നു കുറ്റ്യാടി പുഴ നീന്തിക്കടന്നാണ് കുരങ്ങ് കൂട്ടം എത്തുന്നത്. കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ വലിയ മരങ്ങളിൽ നിന്നും വാനരൻമാർ കൃഷി ഭൂമിയിലേക്കു വരുന്നതായും ജനങ്ങൾ പറയുന്നു. നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
കുരങ്ങുകളെ ഭയന്ന് വീടിന്റെ ജനലുകൾ തുറന്നിടാനോ മുറ്റത്ത് കുട്ടികളെ കളിക്കാൻ വിടാനോ ധൈര്യമില്ലാത്ത അവസ്ഥയിലാണ് ഇവിടത്തുകാർ. നായയെ വളർത്തുന്ന വീടുകളിൽ കുരങ്ങുകൾ നിലത്തുകൂടി വരുന്നതിന് പകരം മരങ്ങൾക്ക് മുകളിലൂടെ കയറി വന്നാണ് പലതും നശിപ്പിക്കുന്നത്.
പന്നി, മാൻ പോലെയുള്ള മൃഗങ്ങളെ വേലികെട്ടിയും വലകെട്ടിയും ഒരു പരിധിവരെ തടയാമെങ്കിലും വാനര ശല്യത്തിന് മാർഗ്ഗം അറിയാതെ കുഴങ്ങുകയാണ് പ്രദേശവാസികളായ കർഷകർ.
പകൽ സമയങ്ങളിൽ കൂട്ടത്തോടെ വരുന്ന വാനര കൂട്ടം പെട്ടെന്ന് എത്തി അരമണിക്കൂറിനുള്ളിൽ വീടും പരിസരവും മുഴുവൻ നശിപ്പിച്ച് സ്ഥലം വിടും. ശബ്ദമുണ്ടാക്കി ആട്ടിയോടിച്ചാലും വലിയ ശിഖരങ്ങളുള്ള മരങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്ന് അരമണിക്കൂറിനുള്ളിൽ വീണ്ടുമെത്തും. ഇരുചക്ര വാഹനങ്ങളുടെയും മറ്റും സീറ്റ്, കണ്ണാടികൾ മുതലായവ കീറുകയും നശിപ്പിക്കുകയും ചെയ്യും. സകലവിധ വീട്ടുപകരണങ്ങളും ഡിഷ് ടിവി ആന്റിനകൾ വരെ ഇളക്കി നശിപ്പിക്കുന്നുണ്ട്. ആളുകളെ കണ്ടാൽ ഓടി മറയുമെങ്കിലും അല്പസമയത്തിനുശേഷം വീണ്ടും എത്തുകയും ചെയ്യും.
കല്ലും കവണയുമാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ പ്രധാനായുധം. മരക്കമ്പുകളിൽ ഉണ്ടാക്കിയിരുന്ന കവണ ഇപ്പോൾ പ്ലാസ്റ്റിക് ഫ്രെയിമിൽ റെഡിമെയ്ഡായി വന്നുതുടങ്ങി. തമിഴ്നാട്ടിൽ നിന്നും ഇരുചക്ര വാഹനങ്ങളിലും കൈയ്യിൽ തൂക്കിയും കവണ വിൽപ്പനക്കാർ ഗ്രാമീണ മേഖലകളിൽ സ്ഥിരമായി എത്താറുണ്ട്.