കോഴിക്കോട്: കർണാടക ഷിരൂരിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ ആയിരിക്കും നിയമനം. Arjun’s family is ready to accept the job
ബാങ്ക് അധികൃതർ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു. ജോലി സ്വീകരിക്കാൻ തയാറാണെന്ന് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. വീടിന്റെ അടുത്ത് തന്നെയാണ് വേങ്ങേരി ബാങ്കെന്നും നടന്നു പോകാവുന്ന ദൂരമേയുള്ളുവെന്നും കൃഷ്ണപ്രിയ പറഞ്ഞു.
അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി. കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കായി കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നൽകിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കാരണം നിർത്തിവെച്ച തിരച്ചിൽ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അർജുനായി ഗംഗാവലി പുഴയിലെ തിരച്ചിൽ കർണാടക ഔദ്യോഗികമായി അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചിൽ പുനരാരംഭിക്കാൻ കർണാടക ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കരഞ്ഞും പ്രാർത്ഥിച്ചും കഴിയുന്ന വീട്ടുകാർക്ക് ആശ്വാസമേകുന്നതായിരുന്നു കർണാടക ഹൈക്കോടതി നിർദേശം.
തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചുവെന്നുമാണ് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ദൗത്യം തുടരാനായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻറെ നിർദേശം. കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനമെങ്കിലും എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അതിനിടെ ഇന്നലെ കുംട കടലിൽ ഒരു മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹം അർജുന്റേത് ആകാമെന്ന് സംശയിച്ചിരുന്നെങ്കിലും സമീപ പ്രദേശത്ത് നിന്നും മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.