തൃശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ കാണാനെത്തിയ യുവാക്കളെ ആക്രമിച്ച് അതേ വാർഡിലെ മറ്റൊരു രോഗി. ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ഗുരുവായൂര്‍ സ്വദേശി തിയ്യത്ത് ചന്ദ്രന്‍ മകന്‍ വിഷ്ണു (30), മറ്റം സ്വദേശി രോഹിത് (29), അഞ്ഞൂര്‍ സ്വദേശി വൈശാഖ് (28), സന്ദീപ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സര്‍ജറി വാര്‍ഡിൽ ഇന്നലെ രാത്രി എട്ടിനാണു സംഭവം നടന്നത്. മരത്തിന്റെ കസേര കൊണ്ട് തലയ്ക്കടിയേറ്റ രണ്ടുപേര്‍ അബോധാവസ്ഥയിലായി. വാര്‍ഡ് നാലില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മുള്ളൂര്‍ക്കര സ്വദേശി ശ്രീനിവാസന്‍ (45) ആണ് യുവാക്കളെ ആക്രമിച്ചത്. നിലവില്‍ നാലുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാനും കൂട്ടിരിക്കാനും വേണ്ടിയാണ് യുവാക്കൾ ആശുപത്രിയില്‍ എത്തിയത്. വയറു വേദനയുമായി ആശുപത്രിയിലെത്തിയ ശ്രീനിവാസന്‍ , വേദനയ്ക്കുള്ള മരുന്ന് കുത്തിവച്ച ക്ഷീണത്തിൽ മയങ്ങി കിടക്കുകയായിരുന്നു. യുവാക്കൾ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ഉണർന്ന ശ്രീനിവാസന്‍ മരത്തിന്റെ സ്റ്റൂള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. ശുചിമുറിയുടെ സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പിന്നില്‍ അടിയേറ്റാണ് രണ്ടുപേര്‍ അബോധാവസ്ഥയിലായത്. ശ്രീനിവാസന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.