ചൈനയെ ഞെട്ടിച്ച് വീണ്ടും മാരക വൈറസ് ബാധ. ന്യുമോണിയയുടേതിന് സമാനമായ രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്.
ഇതു മൂലം ശ്വാസകോശ രോഗികളുടെ എണ്ണം കൂടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യ വിദഗ്‌ധരോട് ജാഗ്രത പാലിക്കാൻ ചൈനീസ് സർക്കാർ നിർദ്ദേശം നൽകിയിരിക്കയാണ്. കോവിഡ് കാലത്ത് സ്വീകരിച്ചതിനേക്കാൾ താഴ്ന്ന ലെവലിലുള്ള പ്രോട്ടോകോളുകളാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.
ദേശീയ രോഗ നിയന്ത്രണ അതോറിറ്റിയുടെ നിർദേശപ്രകാരം രോഗം റിപ്പോർട്ട് ചെയ്യുന്നവരെ നിരീക്ഷിക്കുന്നുണ്ട്. ഒപ്പം രോഗ പ്രതിരോധ ഏജൻസികൾ രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക ടി വി ചാനലായ സിസിടിവി (CCTV) റിപ്പോർട്ട് ചെയ്യുന്നു.
കടുത്ത ശ്വാസകോശ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡിസംബർ 16 മുതൽ 22 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
തണുപ്പുകാലത്ത് ചൈനയില്‍ ശ്വാസകോശ രോഗങ്ങൾ പൊട്ടിപുറപ്പെടുന്നത് പതിവാണ്. കഴിഞ്ഞ വർഷത്തേക്കാൾ രോഗബാധിതരുടെ എണ്ണം കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
റൈനോവൈറസ് എന്ന രോഗകാരിയായ വൈറസും ഹ്യൂമൻ മെറ്റാന്യൂമോ വൈറസും കുറെ രോഗികളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടന്നൊണ് റിപ്പോർട്ട്. എന്നാൽ ശ്വാസരോഗവാഹികളായ വൈറസ് ഏതാണെന്ന് പൂർണമായി കണ്ടെത്താനായിട്ടില്ല.
14 വയസിൽ താഴെയുള്ള കുട്ടികളിൽ വൈറസ് ബാധ കൂടുന്നതായാണ് വിവരം. രോഗം ബാധിച്ചവരുടെ പൂർണമായ കണക്കുകളൊന്നും ചൈനീസ് സർക്കാർ ഇത് വരെ പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധ തടയാനുള്ള വാക്സിനൊന്നും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളില്ല.