‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ എൻ ഷംസീര്‍
കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീര്‍. മന്ത്രിക്കെതിരായ പരാതി കുടുംബ പ്രശ്നമാണെന്നും അത് പരിഹരിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇത് കുടുംബ പ്രശ്നമാണ്. അത് പരിഹരിച്ചുവെന്നാണ് അവര്‍ തന്നെ പറഞ്ഞത്. ജനങ്ങളാണ് യഥാര്‍ഥ യജമാനന്‍മാര്‍, എല്ലാം ജനം തന്നെ തീരുമാനിക്കട്ടെ,” എന്നും ഷംസീര്‍ പ്രതികരിച്ചു.
അതേസമയം മാധ്യമങ്ങളുടെ പ്രവർത്തനത്തെയും അദ്ദേഹം വിമർശിച്ചു. ചില സമയങ്ങളിൽ മാധ്യമങ്ങൾ കൊട്ടേഷൻ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നതായി തോന്നുന്നുവെന്നും വാർത്തകൾ നിർഭയമായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ടെന്നും ഷംസീര്‍ പറഞ്ഞു.
ഇപ്പോൾ പല മാധ്യമങ്ങളും ഭരണകൂടത്തിന്റെ പി.ആർ ജോലി ചെയ്യുന്നവരായി മാറിയിരിക്കുകയാണെന്നും, സോഷ്യൽ മീഡിയയുടെ നിലവാരത്തിലേക്ക് മാധ്യമങ്ങൾ താഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദത്തിന്റെ പശ്ചാത്തലം
വാളകത്തെ കുടുംബവീട്ടിൽ ഒരു സ്ത്രീയോടൊപ്പം ഗണേഷ് കുമാറിനെ ‘കാണാൻ പാടില്ലാത്ത രീതിയിൽ’ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ ആരോപിച്ചിരുന്നു.
സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങൾ എടുത്ത ഫോൺ മന്ത്രിയുടെ ഡ്രൈവർ ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും, തനിക്കു നേരെ ഉപദ്രവം ഉണ്ടായെന്നും ബിന്ദു ആരോപിച്ചിരുന്നു.
എന്നാൽ പിന്നീട് പരാതി പരിഹരിച്ചുവെന്നും ഗണേഷ് കുമാർ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഇതോടെ ഇനിയും പരാതിയുമായി മുന്നോട്ടുപോകില്ല എന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ പ്രതികരണം വൈകാരികമായി പറഞ്ഞതാണെന്നും ബിന്ദു പിന്നീട് വിശദീകരിച്ചു.
ENGLISH SUMMARY:
Kerala Assembly Speaker A.N. Shamseer came out in support of Minister K.B. Ganesh Kumar amid controversy over allegations raised by his wife. Shamseer said the issue appears to be a family matter and that it has reportedly been resolved. Meanwhile, Ganesh Kumar’s wife later stated that the matter had been settled and she would not pursue the complaint further.









