തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമീബിക് മസ്തിഷ്‌കജ്വരം വ്യാപിച്ചത് ലഹരി ഉപയോഗത്തിലൂടെയാണെന്ന് മന്ത്രി വീണ ജോർജ് പരാമർശിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ തിങ്കഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ലഹരിക്കായി പൊടിയോ പുകയിലയോ വെളളത്തിൽ കലക്കി മൂക്കിലൂടെ ശക്തിയായി വലിച്ചതാകാം രോഗപകർച്ചക്ക് കാരണമായത് എന്നാണ് മന്ത്രി പറഞ്ഞത്.Amoebic encephalitis is spread through drug abuse
ഒരു സ്ഥലത്ത് നിന്ന് കൂട്ടമായി രോഗം റിപ്പോർട്ട് ചെയ്തതിന് കാരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത വിധം ഞെട്ടിക്കുന്ന ഈ വിവരം പ്രമുഖ മാധ്യമങ്ങളിലൊന്നും വാർത്തയായില്ല. പകരം രോഗം ബാധിച്ച് മരിച്ചയാളുടെയും ചികിത്സയിലുള്ളവരുടെ ബന്ധുക്കളുടേയും വൈകാരിക പ്രതികരണങ്ങളാണ് മാധ്യമങ്ങൾ നൽകിയത്.
മന്ത്രി പറഞ്ഞത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. രോഗം ബാധിച്ചവരുടെ സ്വകാര്യത മാനിച്ചാണ് കാര്യങ്ങൾ വിശദമായി പറയാതിരുന്നത്. വരും ദിവസങ്ങളിൽ മന്ത്രി തന്നെ കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണൽ ഡിഎച്ച്എസ് ഡോ.കെ.വി.നന്ദകുമാർ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ക്ലസ്റ്റർ രൂപംകൊണ്ടത് ആദ്യമാണ്. ഒരുമിച്ച് കുളിച്ച കുട്ടികളിൽ പോലും ഒരാൾക്ക് മാത്രമാണ് രോഗം ബാധിച്ചത്. ഈ സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് വിശദമായ പഠനം നടത്തിയത്. രോഗം ബാധിച്ചവരിൽ നിന്നടക്കം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിബന്ധം സ്ഥിരീകരിച്ചത്. എന്നാൽ രോഗികളുടെ സ്വകാര്യത മാനിച്ചാണ് ആദ്യ ദിവസങ്ങളിൽ ഇക്കാര്യം പറയാതിരുന്നത്. ഇത് ആളുകൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി.
അതേസമയം ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് മന്ത്രി തന്നെ ഇക്കാര്യം പറഞ്ഞത്. അതും മാധ്യമങ്ങൾ രോഗപകർച്ചയെ കുറിച്ച് ആവർത്തിച്ച് ചോദിച്ചപ്പോൾ മാത്രമായിരുന്നു അത്. കൃത്യമായ പഠനം നടത്താതെ മന്ത്രി ഇത്തരം കാര്യങ്ങൾ പറയില്ല. ഇക്കാര്യത്തിൽ മന്ത്രി തന്നെ വൈകാതെ കൂടുതൽ വ്യക്തത നടത്തുമെന്നും അഡീഷണൽ ഡിഎച്ച്എസ് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ വിശദീകരണത്തെ വിദഗ്ദ്ധരും ശരിവയ്ക്കുന്നുണ്ട്. നിപ്പ പോലെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരം. ലോകത്ത് ഒരിടത്തും തന്നെ നെയ്യാറ്റിൻകരയിൽ സംഭവിച്ചതുപോലെ നിരവധിപേർക്ക് രോഗം ബാധിക്കുന്ന തരത്തിൽ ക്ലസ്റ്ററും രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ലഹരി ഉപയോഗത്തിന്റെ ഭാഗമായി കുളത്തിലെ വൃത്തിഹീനമായ വെള്ളം മൂക്കിലൂടെ വലിച്ച് കയറ്റിയിരിക്കാം എന്ന് സംശയിക്കുന്നത്.
മലിനമായ വെള്ളത്തിൽ കുളിച്ചാൽ പോലും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കാനുള്ള സാധ്യത വളരെ വിരളമാണെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ.അനീഷ് പറഞ്ഞു. ചെളിയിലുള്ള അമീബ മൂക്കിലൂടെ ഉളളിൽ കയറണം. ശക്തമായി വെള്ളം വലിച്ച് കയറ്റിയാൽ മാത്രമേ മൂക്കിൽ കൂടി തലച്ചോറിൽ ഈ അമീബ എത്തൂ. ഇതിൽ തന്നെ അണുബാധക്ക് കാരണമാകുന്നതും വിരളമാണ്. സംസ്ഥാനത്ത് ഇതുവരെയും കുട്ടികളിൽ മാത്രമാണ് രോഗം കണ്ടെത്തിയിട്ടുളളത്. എന്നാൽ ഈ ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത് യുവാക്കളുടേതാണ്. അതുകൊണ്ട് തന്നെ കുളത്തിലെ വെള്ളം ശക്തിയായി മൂക്കിലൂടെ വലിച്ച് കയറ്റിയിട്ടുണ്ടെന്ന് ഉറപ്പാണെന്നും ഡോ.അനീഷ് വ്യക്തമാക്കി.
നെയ്യാറ്റിൻകരയിൽ രോഗം ബാധിച്ച യുവാക്കൾ സമ്പർക്കത്തിൽ വന്ന കുളത്തിൽ കുളിച്ചവരും മറ്റേതെങ്കിലും രീതിയിൽ വെള്ളം ഉപയോഗിച്ചവരുമായി നാൽപ്പതിൽ അധികം പേരെയാണ് പ്രത്യേകം നിരീക്ഷിച്ചത്. എന്നാൽ ആദ്യം രോഗം ബാധിച്ച യുവാക്കൾക്കല്ലാതെ ആർക്കും രോഗലക്ഷണം ഇതുവരെയും പ്രകടമായിട്ടില്ല. അതുകൊണ്ട് തന്നെ ഇവർക്ക് രോഗം ബാധിച്ചത് എങ്ങനെ എന്നതിൽ വിശദമായം പഠന നടന്നു. കഞ്ചാവ് വെള്ളത്തിൽ കലർത്തി പപ്പായ ഇലയുടെ തണ്ടിലൂടെ മൂക്കിൽ വലിച്ച് കയറ്റുന്ന രീതിയുണ്ട്. ഇവിടെയും ഇങ്ങനെ ചിലത് നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് മന്ത്രി തന്നെ ഇത് തുറന്ന് പറഞ്ഞത് എന്നാണ് ആരോഗ്യവകുപ്പും വിശദീകരിക്കുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ: “ഞാൻ ജനറലായിട്ടാണ് പറയാൻ ആഗ്രഹിക്കുന്നത്. സ്ട്രോങായിട്ട് ഇൻഹേൽ ചെയ്തിരിക്കുകയാണ്, നേരിട്ട് മൂക്കിലേക്ക്, അല്ലെങ്കിൽ ബ്രെയിനിൽ എത്തത്തക്ക വിധത്തിലുള്ള ഇൻഹലേഷൻ ഇവിടെ നടന്നിട്ടുണ്ട്. പൊടിയോ പുകയിലയോ വെള്ളവുമായിട്ട് മിക്‌സ് ചെയ്തിട്ട് ഇൻഹേൽ ചെയ്യുക. അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പിന് എല്ലാം വ്യക്തമാണ്.
രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ ചെയ്യുകയുമാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വം. അത് ചെയ്യും. എന്തുകൊണ്ട് രോഗമുണ്ടായി എന്ന് അന്വേഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ സമാന സാഹചര്യത്തിലൂടെ കടന്നുപോയ മറ്റുളളവരെ വേഗത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. കുളത്തിൽ കുളിച്ച 33പേരെയും മൂക്കിലേക്ക് വലിച്ച് കയറ്റിയവരെയും വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ കൂടുതൽ മരണങ്ങൾ ഉണ്ടായേനെ.”