കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്
ആലപ്പുഴ: പള്ളി സെമിത്തേരിയിൽ കയറി കല്ലറകളുടെ മുകളിൽ ഇരുന്നു ലഹരി ഉപയോഗിക്കുകയും റീൽ ചിത്രീകരിക്കുകയും ചെയ്ത യുവാക്കളുടെ പ്രവൃത്തികൾ വിവാദമായി. പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സെമിത്തേരിയിലാണ് സംഭവം.
പുലർച്ചെ രണ്ടരയോടെ നാല് യുവാക്കൾ മതിൽ ചാടി അകത്ത് കടന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. തുടർന്ന് ശവക്കല്ലറകളുടെ മുകളിൽ ഇരുന്നു ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി റീൽസ് ചിത്രീകരിക്കുകയും ചെയ്തു.
കറുത്ത വസ്ത്രം ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് ഇവർ വീഡിയോ ചിത്രീകരിച്ചത്. തുടർന്ന് ഇൻസ്റ്റഗ്രാമിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
റീൽസിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞ പൊലീസ്, പള്ളി കൈക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേരെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മതസ്ഥാപനത്തിൽ അതിക്രമം നടത്തുകയും മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
Four youths were booked in Alappuzha for trespassing into a church cemetery, consuming drugs, and filming reels on graves. The incident, captured on CCTV, shows them entering the premises at night and later posting videos on Instagram. Police registered a case for trespassing and attempting to create religious disharmony.









